തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം. മേയ് 22 മുതൽ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടർ കൃഷിഭൂമിയിൽ മഴ നാശം വിതച്ചു. 720 കർഷകർക്കാണ് മഴ മൂലം നഷ്ടമുണ്ടായത്.13,700 കുലയ്ക്കാത്ത വാഴകളും 20,​482 കുലച്ചവയും മഴയിൽ നശിച്ചു. ഇതോടെ ഈമാസം മാത്രം ആകെ കൃഷിനാശം 13 കോടി പിന്നിട്ടു.ഏപ്രിൽ 30 മുതൽ മേയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.

 ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു

ശക്തമായ മഴയെതുടർന്ന് നെയ്യാറ്റിൻകര,തിരുവനന്തപുരം താലൂക്കുകളിലായി ആരംഭിച്ച ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 13 കുടുംബങ്ങൾ കഴിയുന്നുണ്ട്.പൊഴിയൂർ യു.പി സ്‌കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളും (ആകെ 4 പേർ) കോട്ടുകാൽ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളും (ആകെ 14 പേർ) കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ വലിയതുറയിൽ ആരംഭിച്ച ക്യാമ്പിൽ നാല് കുടുംബങ്ങൾ (ആകെ 11 പേർ) കഴിയുന്നുണ്ട്. ശക്തമായ മഴയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ (മെയ് 22 മുതൽ 25 വരെ ) ജില്ലയിൽ 41 വീടുകൾ ഭാഗികമായും 4 വീടുകൾ പൂർണമായും തകർന്നു.