rain

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാലവർഷം എത്താനിരിക്കെ, അതുവരെ ശക്തമായ വേനൽ മഴ തുടർന്നേക്കും. തെക്കൻ, മദ്ധ്യ ജില്ലകളിലാകും കൂടുതൽ. ഇന്നലത്തെ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ തകർന്നു. മഴക്കെടുതിയിൽ എട്ടുപേർ മരിച്ചു.

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം റോബർട്ട്(60), ആലപ്പുഴയിൽ തെങ്ങുവീണ് കൊയ്പ്പള്ളി കാരാഴ്മയിൽ ഡി.അരവിന്ദ് (30), എറണാകുളം വേങ്ങൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ഐക്കരകുടിയിൽ എൽദോസ്(16), കാഞ്ഞങ്ങാട് അരയിപ്പുഴയിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് സിനാൻ(16), കോട്ടയം വേമ്പനാട്ടുകായലിൽ വള്ളംമറിഞ്ഞ് ചെമ്പ് സ്വദേശി സദാനന്ദൻ(58), കനത്ത മഴയിൽ കാഴ്ച മങ്ങിയതുമൂലം കണ്ണൂർ മാഹി ബൈപ്പാസിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശി ജയപ്രസാദ്, പുഴയിൽവീണ് ഇടുക്കി മറയൂർ ചെമ്പുകുളം രാജൻ (74) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം കിള്ളിയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ തിരുവനന്തപുരം മുക്കോല വയക്കോണം സ്വദേശി കെ.അശോകന്റെ മൃതദേഹം കണ്ടെത്തി.

എറണാകുളം നഗരം, കളമശേരി, പശ്ചിമകൊച്ചി പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലടക്കം വെള്ളംകയറി. എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ വീട്ടിൽ വെള്ളംകയറി പുസ്തകങ്ങൾ നശിച്ചു. കോട്ടയത്ത് രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. ഫോർട്ട് കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസിലേക്ക് മരംവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. വർക്കല ബലിമണ്ഡപത്തിനടുത്ത് കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം വീണു.

കളമശേരിയിൽ

മേഘ വിസ്‌ഫോടനം

എറണാകുളത്ത് കളമശേരിയിലുൾപ്പെടെ ഇന്നലെയുണ്ടായ തീവ്രമഴയ്ക്ക് കാരണം മേഘ വിസ്‌ഫോടനം. രാവിലെ 9.30 മുതൽ 10.30വരെ പെയ്തത് 103 മില്ലി മീറ്റർ മഴയെന്ന് കുസാറ്റ് റാഡാർ കേന്ദ്രത്തിലെ മഴ മാപിനിയിൽ രേഖപ്പെടുത്തി. ഒരുമണിക്കൂറിൽ ചുരുങ്ങിയ പ്രദേശത്ത് 100 മില്ലി മീറ്റർ മഴ പെയ്യുന്നതാണ് മേഘവിസ്‌ഫോടനം.

ഇന്ന് മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ