വെള്ളറട: ഭക്ഷ്യസുരക്ഷ ഒരു പ്രശ്നമായി തുടരുമ്പോഴും അതിർത്തിഗ്രാമങ്ങളിൽ പരിശോധന പേരിനുപോലുമില്ല. ഇവിടെ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്പന സജീവമെന്നാണ് പരാതി. ബന്ധപ്പെട്ടവർ പരിശോധന നടത്താതായതോടെ പഴകിയ ഭക്ഷണങ്ങൾ വരെ തോന്നിയപോലെ വില്പനനടത്താമെന്ന അവസ്ഥയാണ്. ഒപ്പം അതിർത്തിക്കപ്പുറത്തുനിന്നും മായം ചേർന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഉത്പന്നങ്ങൾ വരെ ഇവിടെ എത്തുന്നുണ്ട്. ഇതിന്റെ ഗുണനിലവാരം പോലും ആരും പരിശോധിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം വ്യാപാരികൾക്ക് ഉത്പന്നങ്ങൾ വില കുറച്ച് നൽകുന്നതിനാലാണ് ഏറെപ്പേരും ഇത്തരം ഉത്പന്നങ്ങൾ വില്പന നടത്തുന്നത്.

 പഴകിയ മത്സ്യങ്ങൾ വില്പനയ്ക്ക്

രാസവസ്തുക്കൾക്കൊണ്ട് ദിവസങ്ങളോളവും മാസങ്ങളോളവും പഴക്കമുള്ള മത്സ്യങ്ങളാണ് വെള്ളറടയിലെ പ്രധാന മത്സ്യമാർക്കറ്റിൽ എത്തുന്നത്. ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങൾ വില്പന നടത്തിയിട്ടും പരിശോധന നടത്താൻ ആരും ഇവിടെയെത്താറില്ല. വിലക്കുറവായതിനാൽ സമീപത്തെ ചില ഹോട്ടലുകൾ പ്രധാനമായും ഇത്തരം മീനുകളാണ് വാങ്ങുന്നതെന്നും പരാതി ഉയരുന്നുണ്ട്.

 സർവം മായം

തമിഴ്നാട്ടിൽ നിന്നും വ്യാപകമായി എത്തുന്ന പാൽ ഉത്പന്നങ്ങളുടെയും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളുടെയും അച്ചാറുകളുടെയും ഗുണനിലവാരം ആർക്കും അറിയില്ല. കൊഴുപ്പ് കൂടിയ ഇത്തരം പാലുകളാണ് ചില ഹോട്ടലുകാർ ചോദിച്ച് വാങ്ങുന്നത്. ഒപ്പം കശാപ്പിന് എത്തിക്കുന്ന കന്നുകാലികൾക്ക് രോഗബാധ ഉണ്ടോയെന്നുപോലും ആരും നോക്കാറില്ല.

 തിരിഞ്ഞുനോക്കാതെ...

മുൻ കാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകൾ നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നിലവിൽ വന്നതോടെ പരിശോധനയുടെ ഉത്തരവാദിത്വം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനായി. എന്നാൽ ഭക്ഷ്യസുരക്ഷാവിഭാഗം മലയോര പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കിയ അവസ്ഥയാണ്.