sivankutty

തിരുവനന്തപുരം: മലപ്പുറത്ത് ഹയർ സെക്കൻഡറി സീറ്റുകൾ കുറവെന്ന് പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ല. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്ലിംലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല. മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും, ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്ന ജില്ല എന്ന നിലയിൽ മലപ്പുറത്തിന് മികച്ച പരിഗണനയാണ് നൽകിവരുന്നത്. 80,250 സീറ്റുകൾ റെഗുലർ പഠനത്തിനായി മലപ്പുറത്ത് ലഭ്യമാണ്. ജില്ലയിലെ അപേക്ഷകൾ 74,805 ആണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ 7,620 ഉം. 2021-22 അദ്ധ്യയനവർഷം 5446 സീറ്റുകളും,. 2022-23 അദ്ധ്യയന വർഷം 4300 സീറ്റുകളും,. 2023-24 അദ്ധ്യയന വർഷം 4952 സീറ്റുകളുമാണ് ഒഴിഞ്ഞുകിടന്നത്. പ്ലസ്‌വൺ പ്രവേശനത്തിന് ആവശ്യമെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി