പൂവാർ: അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാതായതോടെ തീരദേശവാസികളുടെ ജീവിതം ദുരിതത്തിലായി. കാറ്റും മഴയും കടൽക്ഷോഭവും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയ നാൾ മുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദുരിതകാലം കടന്നു പോകാൻ എന്തൊക്കെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുമെന്നും ഏതെല്ലാം ബാദ്ധ്യതകളിൽ കുടുങ്ങുമെന്നും നിശ്ചയമില്ലാതെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. മോശം കാലാവസ്ഥ തീരദേശത്തെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണിയില്ലാതാവുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയാറാകുന്നില്ലായെന്നും പരാതിയുണ്ട്.
തകർന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും പകരം നൽകാൻ നടപടി സ്വീകരിക്കണം
പലിശരഹിത വായ്പകൾ ഉറപ്പാക്കണം
അടിയന്തര സേവനം ഉറപ്പ് വരുത്താൻ സുരക്ഷാ സേനയെ വിന്യസിക്കണം
തീരസംരക്ഷണം ഉറപ്പ് വരുത്തണം
കടക്കെണിയും പട്ടിണിയും
ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും പലരും ഇപ്പോൾ തന്നെ കടത്തിൽ മുങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശക്കാരിൽ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്തവരും കൂട്ടത്തിലുണ്ട്. അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്ന സ്ത്രീത്തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യ ചെലവുകൾക്കും വഴിയില്ലാതായി. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
ദുരിതത്തിൽ അകപ്പെട്ടവർ
കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലായി പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശവാസികൾ
കൃത്യമായ നഷ്ടപരിഹാരം നൽകണം
പലപ്പോഴും സ്വജീവനും കുടുംബാംഗങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനിടയിൽ മത്സ്യബന്ധന ഉപകരണങ്ങൾ വേണ്ടുംവിധം സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രകൃതിക്ഷോഭം ശക്തമാകുമ്പോൾ തീരത്ത് അടുക്കിവച്ചിട്ടുള്ള യാനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. സർക്കാർ ഇവയ്ക്ക് നൽകുന്നത് പരിമിതമായ നഷ്ടപരിഹാരമാണ്. എന്നാൽ അതു പോലും സമയബന്ധിതമായി ലഭിക്കുന്നില്ല. മത്സ്യങ്ങളുടെ ലഭ്യതക്കുറവും യന്ത്രോപകരണങ്ങളുടെയും ഇന്ധനത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റവും കാരണം പൊതുവെ കടൽപ്പണി നഷ്ടത്തിലാകുന്ന സാഹര്യമാണ് ഇപ്പോഴുള്ളത്.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണി നഷ്ടപ്പെട്ടവർക്കും ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്നവർക്കും സർക്കാർ അടിയന്തര സഹായം സമയബന്ധിതമായി ഉറപ്പാക്കണം.
അടിമലത്തുറ ഡി. ക്രിസ്തുദാസ്,
മത്സ്യത്തൊഴിലാളി നേതാവ്