ambala

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം ശക്തമായി. കൂറ്റൻ തിരമാലകൾ കരയിലേക്കെത്തിയതോടെ ജനജീവിതം ദുസഹമായി. കടൽ അടിച്ചുകയറിയതിനെ തുടർന്ന് മൂന്ന് വീടുകൾ അപകട ഭീഷണിയിലായി. 14-ാം വാർഡ് പുതുവൽ വീട്ടിൽ രാജേഷ്, വെള്ളം തെങ്ങിൽ സാബു, പുതുവൽ വീട്ടിൽ കവിത എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും കടലെടുക്കാമെന്ന സ്ഥിതിയിലെത്തിയത്. ഇന്നലെ രാവിലെ 12 ഓടെയാണ് കടൽ ശക്തിയാർജിച്ചത്. 13, 15 വാർഡുകളുടെ തീരങ്ങളിലെ കരയും കടൽ കവർന്നു. എച്ച് .സലാം എം .എൽ. എ സ്ഥലം സന്ദർശിച്ചു. വീടുകൾക്ക് ഭീഷണിയായ തീരങ്ങളിൽ നിർമ്മിച്ചുവച്ചിട്ടുള്ള ടെട്രാപോഡുകൾ നിരത്തി സംരക്ഷണം ഉറപ്പാക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ബോർഡ് (കെ. ഐ. ഐ. ഡി .സി) ഡെപ്യൂട്ടി ജനറൽ മാനേജർ കെ. പി .ഹരൺ ബാബുവിന് എം.എൽ.എ നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി. ഷാംജി, പഞ്ചായത്തംഗങ്ങളായ അനിത സതീഷ്, പ്രജിത് കാരിക്കൽ, ആശ സുരാജ്,സുനിത പ്രദീപ്, സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ്,അംഗം കെ.ഫെനിൽ, കെ.പി.ഹരൺ ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.