ആലപ്പുഴ: മുസിരിസ് കനാൽ പൈതൃക പദ്ധതിയിലൂടെ ജില്ലയിലെ കനാലോരങ്ങൾ ആഗസ്റ്റോടെ സുന്ദരമാകും. ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിന് മുന്നോയായി സൗന്ദര്യവത്കരണം പരമാവധി പൂർത്തിയാക്കാൻ കനാൽ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാകളക്ടർ അലക്സ് വർഗീസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.
നഗരത്തിലെ വാടക്കനാലിന്റെയും കമേഷ്യൽ കനാലിന്റയും ഓരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. ചുങ്കം പഗോഡ റിസോർട്സ് മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെ സി ആകൃതിയിൽ എട്ട് കിലോമീറ്റർ കനാലോരമാണ് പദ്ധതിൽ ഉൾപ്പെടുന്നത്. പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാൽ ഓരങ്ങളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതു,സ്വകാര്യ മേഖലകളിൽ നിന്നായി 15 സ്ഥാപനങ്ങളും റോട്ടറി ക്ലബും ആലപ്പുഴ നഗരസഭയും മുന്നോട്ടുവന്നിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് അഞ്ച് വർഷത്തേക്ക് പരിപാലിക്കാനുള്ള കരാറിലാണ് പ്രവർത്തനം ആരംഭിക്കുക. സി.എസ്.ആർ ഫണ്ടാണ് മുഖ്യമായും ഇതിനായി ചെലവിടുന്നത്. കനാൽ പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതും പാഴ്മരങ്ങൽ മുറിച്ചു മാറ്റുന്നതുമുൾപ്പെടെയുള്ള പ്രവൃത്തികൾ നഗരസഭയുടെ സഹായത്തോടെ ഉടൻ ആരംഭിക്കും.
നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, മറ്റ് ജനപ്രതിനിധികൾ, കെ.ടി.ഐ.എൽ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കനാലോര വികസന പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.