
അമ്പലപ്പുഴ :കാലവർഷം ശക്തമായതോടെ അമ്പലപ്പുഴയിലെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവൻ മുക്ക്, പൂമീൻ പൊഴി, പുന്നപ്ര ചള്ളി, വിയാനി, സമരഭൂമി, നർബോന, പറവൂർ ഗലീലിയ, വാടക്കൽ അറപ്പപൊഴി, മത്സ്യഗന്ധി, വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം ഞായറാഴ്ച രാവിലെ മുതൽ കടൽകയറ്റം ശക്തമാണ്.
കേന്ദ്രകാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന്, മത്സ്യബന്ധനത്തിന് പോയ ചിലവള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ അടുപ്പിച്ചു. പുന്നപ്രവിയാനി തീരത്ത് കടൽ ഭിത്തിയില്ലാത്തതു മൂലം തിരമാലകൾ തീരദേശ റോഡു വരെ ഇരച്ചുകയറി .
പുന്നപ്ര ഫിഷ് ലാൻഡ് സെന്ററിന് മുന്നിലുണ്ടായിരുന്ന നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതർ ഇളക്കി ഇവിടെ നിന്ന് മാറ്റിയതിനാൽ ലക്ഷങ്ങളുടെ നാശം ഒഴിവായി.
പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ തകർച്ചാഭീഷണിയിൽ
പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ ഏതുസമയവും കടലെടുക്കുന്ന അവസ്ഥയിലാണ്
30മീറ്റർ ദൂരം മാത്രമാണ് ഇനി ഫിഷ് ലാൻഡ് സെന്ററും കടലുമായുളളത്
തീരത്തേക്ക് പാകിയ തറയോടുകൾ തിരമാലകൾ അടിച്ച് കടലിലേക്ക് ഒഴുകിപ്പോയി
വള്ളങ്ങൾ, വലകൾ ഉൾപ്പെടെ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്
ഫിഷ് ലാൻഡ് സെന്റർ തകർന്നാൽ വിലപിടിപ്പുള്ള ഉപകരണങ്ങളും നഷ്ടമാകും
വിയാനി തീരത്ത് കടൽ ഭിത്തികെട്ടണമെന്നുള്ള മുറവിളിക്ക് ഇതു വരെ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല
- നാട്ടുകാർ