f

തലവടിയിൽ വീടുകളിൽ വെള്ളം കയറി


എടത്വാ : കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി - കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്കർ കോളനി, 11-ാം വാർഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകി. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങും. കുന്നുമ്മാടി - കുതിരച്ചാൽ നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേയ്ക്ക് മാറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളിൽ പൊടുന്നനേ ജലനിരപ്പ് ഉയർന്നത്. രണ്ട് ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് തലവടിയിലെ നിരവധി വീടുകൾക്ക് കേട് സംഭവിച്ചിരുന്നു. മഴ നീണ്ടുനിന്നാൽ അപ്പർ കുട്ടനാട് മുങ്ങാനാണ് സാധ്യത.