photo

ചേർത്തല: കേരളത്തിലെ കയർ വ്യവസായം മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രതിസന്ധിയിലായിട്ടും സംസ്ഥാന സർക്കാർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ലെന്ന് കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. ചെറുകിട ഉത്പാദന മേഖലയിൽ ആവശ്യത്തിനുള്ള ഓർഡറില്ല.കയർ പിരി തൊഴിലാളികൾക്ക് ജോലിയും കൂലിയുമില്ല. ഉത്പന്നങ്ങൾ ഇറക്കിയവകയിൽ കയർ കോർപറേഷനും കയർഫെഡും അറുപതു കോടിയോളം രൂപ അംഗ സംഘങ്ങൾക്ക് നൽകാനുണ്ട്. ചകിരി വില ക്രമാതീതമായി വർദ്ധിച്ചു. വിരമിച്ച കയർ തൊഴിലാളികൾക്ക് ആനുകൂല്യവും നൽകുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ ആര്യാട് അദ്ധ്യക്ഷത വഹിച്ചു.ചേർത്തല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.ആന്റണി മുഖ്യപ്രഭാഷണം നടത്തി. കെ.പി.ആഘോഷ്‌കുമാർ,സി. ആർ.സാനു,ടി.എസ് ബഹുലേയൻ,സാബു കഞ്ഞിക്കുഴി,കൃഷ്ണ പ്രസാദ്,കെ.ഡി. പുഷ്‌ക്കരൻ,രാജേഷ്‌ മേനാശേരി എന്നിവർ സംസാരിച്ചു.