net

ന്യൂഡൽഹി: ക്രമക്കേട് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തിയതി പിന്നീടറിയിക്കും. സംഭവം സി.ബി.ഐ അന്വേഷിക്കും.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ യു.ജി.സിക്ക് ഇന്നലെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒ.എം.ആർ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.

നീറ്റ് റിപ്പോർട്ട് തേടി

ബിഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും.