 
പിറവം: കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടന്റെ തോൽവി ആഘോഷമാക്കി സ്വന്തം പാർട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതി. അവർ പിറവത്ത് 2000 പേർക്ക് പോത്തിറച്ചിക്കറിയും പിടിയും വിതരണം ചെയ്തു. ചാഴികാടൻ നാടിനും നാട്ടുകാർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നാരോപിച്ച് മുൻകൂട്ടി പ്രഖ്യാപിച്ച വിരുന്ന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു.
കേരള കോൺഗ്രസ് (എം) നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യുവനേതാവ് ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ചാഴികാടന്റെ തോൽവിയാഘോഷം.
യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജ്ജാണ് കോട്ടയത്തെ വിജയി.
പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് തയ്യാറാക്കിയ പന്തലിൽ ഇന്നലെ രാവിലെ 9 മുതലായിരുന്നു സദ്യ.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണലിക്കാൻ, പൊതു പ്രവർത്തകൻ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ വിരുന്നിനായി മൂന്നു ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അപ്പു ജോസഫ് വിരുന്ന് ഉദ്ഘാടനം ചെയ്തു.