mala
കോട്ടമലയിൽ അപകടകരമായി നില്ക്കുന്ന മതിൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു

കോലഞ്ചേരി: മനുഷ്യനിർമ്മിത മണ്ണുമലയായ കോട്ടമല ഉയർത്തുന്ന അപകടം നേരിട്ടറിയാൻ കുന്നത്തുനാട് തഹസിൽദാർ താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. ഇന്നലത്തെ കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, വില്ലേജ് ഓഫീസർ എം.എച്ച്. ജയൻ, പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, പഞ്ചായത്ത് അംഗം പി.ടി. വിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിലവിൽ മതിൽ ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദ്ദേശം നൽകി. തഹസിൽദാരുടെ ചേമ്പറിൽ ഇന്ന് രാവിലെ 11ന് സ്ഥല ഉടമയും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ തീരുമാനിയ്ക്കും. വിഷയത്തിൽ ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. കഴിഞ്ഞ 29നുണ്ടായ കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി.പി. റോഡിൽ നിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേയ്ക്ക് പോകുന്ന പൊതു വഴിയുടെ ഭാഗത്തുള്ള മതിലും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇതു വഴിയുള്ള യാത്ര പൂർണമായും തടഞ്ഞിരുന്നു. ഇതോടെ രണ്ടു കിലോമീറ്റർ കൂടുതൽ യാത്ര ചെയ്താൽ മാത്രമാണ് പ്രദേശവാസികൾക്ക് മെയിൻ റോഡിലെത്താൻ കഴിഞ്ഞിരുന്നത്. കോട്ടമലയുടെ ഏ​റ്റവും ഉയർന്ന ഭാഗത്ത് നിന്നുള്ള മണ്ണ് അനധികൃതമായി എടുത്ത് താഴ്ന്ന പ്രദേശം നികത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നികത്ത് സ്ഥലത്തിന് ചു​റ്റും കോൺക്രീറ്റിൽ നിർമ്മിച്ച മതിലാണ് ഇടിഞ്ഞത്. മതിലിന്റെ ഒരു ഭാഗം വീണത് എമ്പ്രാമഠത്തിൽ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്കാണ്. വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കോട്ടമലയിൽ അവശേഷിക്കുന്ന മണ്ണുമല സമീപത്തെ 25 ലധികം കുടുംബങ്ങളുടെ ജീവന് ഭീഷണിയായി തുടരുകയാണ്.