കൊച്ചി: വേനൽമഴയിൽ കുതിർന്ന് കുഴികൾ രൂപപ്പെട്ട് യാത്ര ഏറെ ദുഷ്കരമായ എറണാകുളം ചിറ്റൂർ റോഡിന്റെ റീടാറിംഗോ അറ്റകുറ്റപ്പണികളോ ഉടൻ ഉണ്ടാകില്ല. റീടാറിംഗിന്റെ ചുമതല ഉണ്ടായിരുന്ന സി.എസ്.എം.എൽ പദ്ധതിയിൽ നിന്ന് പിന്മാറിയതോടെയാണിത്.
ടാറിംഗ് തകരാറിലായതിനെത്തുടർന്ന് ചിറ്റൂർ റോഡ് കച്ചേരിപ്പടി മുതൽ വളഞ്ഞമ്പലം വരെ 2023-24 സാമ്പത്തിക വർഷത്തിൽ റീ ടാറിംഗ് നടത്താനായിരുന്നു പദ്ധതി. സി.എസ്.എം.എൽ ഇതനുസരിച്ച് ടെൻഡർ വിളിക്കുകയും കോഴിക്കോട് സ്വദേശി കരാറെടുക്കുകും ചെയ്തിരുന്നു. എന്നാൽ 2024 മാർച്ചിനു മുന്നേ ജോലികൾ തീർക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽ നിന്ന് പിന്മാറിയതോടെ റീ ടാറിംഗ് പദ്ധതി മുടങ്ങി. ഒരു മാസം മുൻപ് സി.എസ്.എം.എൽ പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറിയെന്ന് അധികൃതർ പറഞ്ഞു. മറ്റു ചില റോഡുകൾ ഉൾപ്പെടെ 80 കോടി രൂപയുടേതായിരുന്നു പദ്ധതി. പുതിയ നിർദേശങ്ങളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് സി.എസ്.എം.എൽ നിലപാട്.
ദുർഘട വീഥിയിൽ യാത്രക്കാർ
റീടാറിംഗിന്റെ ചുമതല ഉണ്ടായിരുന്ന സി.എസ്.എം.എൽ പിന്മാറിയതോടെ
ചിറ്റൂർ റോഡിന്റെ അവസ്ഥ അനിശ്ചിതാവസ്ഥയിലാണ്. പുതിയ നിർദേശങ്ങളില്ലാതെ പദ്ധതി ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് സി.എസ്.എം.എൽ. നഗരസഭാ ഫണ്ടിൽപ്പെടുത്തി നിർമ്മാണ ജോലികൾ ചെയ്യാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ കാണുകയാണ് യാത്രക്കാർ.
സി.എസ്.എം.എല്ലിന്റെ ഉറപ്പ് വിശ്വസിച്ചു: കൗൺസിലർ
സി.എസ്.എം.എല്ലിന്റെ ഉറപ്പ് വിശ്വസിച്ചത് വിനയായെന്ന് കൗൺസിലർ പദ്മജ.എസ്. മേനോൻ പറഞ്ഞു. ചിറ്റൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ നഗരസഭാ ഫണ്ടിൽപ്പെടുത്തി ചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് സി.എസ്.എം.എൽ നിർമ്മാണം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചത്. ഇനി ഈ ജോലികൾ നഗരസഭാ ഫണ്ടിൽപ്പെടുത്തി ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ഇതുൾപ്പെടെ വിവിധ പദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നഗരസഭ നിറുത്തി വച്ചിട്ടുണ്ടെന്നും അക്കൂട്ടത്തിൽ ഇതും മുടങ്ങുമെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു.
കുഴികൾ നിറഞ്ഞ് ചിറ്റൂർ റോഡ്