
കൊച്ചി: പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ആർ. കൃഷ്ണയ്യർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് രവിപുരം ശ്മശാനത്തിൽ. കടവന്ത്ര കെ.പി വള്ളോൻ റോഡിലെ ആർ.ഡി.എക്സ് ഓറ ഫ്ളാറ്റിലായിരുന്നു താമസം. രണ്ടുദിവസം മുമ്പാണ് ചുമയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പൂർവരൂപമായ സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസിന്റെ സ്ഥാപകാംഗമായിരുന്നു. കേരളസർക്കാരിന്റെ ടാക്സ് അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ആദായനികുതി കാര്യങ്ങളിൽ അഗാധജ്ഞാനമുണ്ടായിരുന്ന കൃഷ്ണയ്യർ കാൽനൂറ്റാണ്ടിലേറെയായി വിവിധ മാദ്ധ്യമങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. രാഷ്ട്രീയ, ബിസിനസ് മേഖലകളിൽ വിപുലമായ സൗഹൃദബന്ധങ്ങളുമുണ്ടായിരുന്നു. പെരുമ്പാവൂരിൽ ജനിച്ച കൃഷ്ണയ്യർ സർക്കാർ സ്കൂളുകളിലും കാലടി ശ്രീശങ്കര കോളേജിലുമാണ് പഠിച്ചത്. ആദ്യചാൻസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയും പാസായി. തുടർന്ന് 1969ൽ അദ്ദേഹം എറണാകുളത്ത് ആർ. കൃഷ്ണയ്യർ ആൻഡ് കമ്പനിയെന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം തുടങ്ങി.
ഭാര്യ : പി. അന്നപൂർണി, മക്കൾ: കെ. രാമസ്വാമി, പാർവതി അമ്മാൾ (ഇരുവരും ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ദിവ്യ രാമസ്വാമി, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. എ. കുമാർ.