യാത്രയായത് 4478 പേർ
നെടുമ്പാശേരി: രാജ്യത്ത് സാഹോദര്യവും സമാധാനവും പുലരണമെന്ന പ്രാർത്ഥനയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി.
കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ഹജ്ജ് കമ്മിറ്റിയംഗവുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി. തസ്‌ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അൻവർ സാദത്ത് എം.എൽ.എ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, എ.എം. യൂസഫ്, ടി.എം. സക്കീർ ഹുസൈൻ, എം.കെ. ബാബു, സഫർ കയാൽ, എം.ഐ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
നെടുമ്പാശേരി ക്യാമ്പിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയായത് 4478 തീർത്ഥാടകരാണ് - 1923 പുരുഷന്മാരും 2554 സ്ത്രീകളും. സൗദി എയർലൈൻസിന്റെ 16 വിമാനങ്ങൾ സർവീസ് നടത്തി.
എറണാകുളം ജില്ലയിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ - 1462 പേർ. മേയ് 26 നായിരുന്നു ആദ്യ വിമാനം. ഇന്നലെ ഉച്ചയ്ക്ക് 12.10ന് പുറപ്പെട്ട അവസാന വിമാനത്തിൽ 213 തീർത്ഥാടകരുണ്ട്. ജൂലായ് 10 മുതൽ 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര.