പെരുമ്പാവൂർ: പെരുമ്പാവൂരിൽ എയിംസ് സ്ഥാപിക്കണമെന്നും ഇതിനായി വർഷങ്ങളായിപൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനി സ്ഥലം ഉപയോഗപ്പെടുത്തണമെന്നും കാണിച്ച് പുതിയ മന്ത്രിസഭയ്ക്ക് കേരളത്തിൽ നിന്നുള്ള ആദ്യ നിവേദനം നൽകി ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രിക്കും കേരളത്തിൽ നിന്നുള്ള പുതിയ മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്കുമാണ് നിവേദനം നൽകിയത്.

എയിംസ് പെരുമ്പാവൂരിൽ സ്ഥാപിച്ചാൽ അത് കേരളത്തിനും തമിഴ്നാടിനും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും.
പെരുമ്പാവൂർ ടൗണിലും പരിസരപ്രദേശങ്ങളിലും ആയി അന്യസംസഥാന തൊഴിലാളികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇവിടുത്തെ സർക്കാർ ആശുപത്രികളിൽ കൃത്യമായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ല .വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ വിവിധ ആശുപത്രികളിലോ തിരുവനന്തപുരം, കോട്ടയം കളമശേരി മെഡിക്കൽ കോളേജുകളിലോ പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്..ഇതിന് ഒരു ശാശ്വത പരിഹാരമായിട്ടാണ് പൂട്ടിക്കിടക്കുന്ന റയോൺസ് കമ്പനി വളപ്പിൽ എയിംസ് സ്ഥാപിക്കുക എന്ന് പുതിയ ആശയവുമായി പ്രദേശവാസികളും ബി.ജെ.പി. പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയും രംഗത്തുവന്നിരിക്കുന്നത്. .

കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളുടെയും ആരോഗ്യപരമായ മുന്നേറ്റത്തിന് എയിംസ് പ്രയോജനപ്രദമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എയിംസ് സ്ഥാപിച്ചാൽ കേരളത്തിൽ മുഴുവനായും തമിഴ്നാട്ടിൽ നിന്ന് ഭാഗികമായും രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കും.

റയോൺസ് കോമ്പൗണ്ടിന്റെ വടക്കുവശം ഒന്നര കിലോമീറ്റർ നീളത്തിൽ പെരിയാറും ഉണ്ട്. അതുകൊണ്ടുതന്നെ സമൃദ്ധമായ ജലസമൃദ്ധിയും ശുദ്ധവായുവും ഉള്ള പ്രദേശമാണിതെന്ന് നിവേദനത്തിൽ പറയുന്നു.


....................................
അന്യ സംസ്ഥാന തൊഴിലാളികളും സ്വദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ മേഖലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ട ചികിത്സാ സൗകര്യങ്ങൾ ഇല്ല. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റയോൺസ് കമ്പനി കോമ്പൗണ്ടിൽ എയിംസ് സ്ഥാപിക്കണമെന്ന നിവേദനം പുതിയ കേന്ദ്ര മന്ത്രിസഭയ്ക്ക് സമർപ്പിച്ചിരിക്കുന്നത്.

പി. അനിൽ കുമാർ, ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്,

ദേവച്ചൻ പടയാട്ടിൽ, ജനറൽ സെക്രട്ടറി, ബി.ജെ.പി മണ്ഡലം കമ്മിറ്റി

സംസ്ഥാന മദ്ധ്യത്തിൽ വിദഗ്ദ്ധ ചികിത്സ

70 ഏക്കറോളം വരുന്ന റയോൺസ് കോമ്പൗണ്ട് ഉപയോഗപ്പെടുത്തി എയിംസ് സ്ഥാപിക്കുകയാണെങ്കിൽ കേരളത്തിന്റെ മദ്ധ്യഭാഗത്ത് വിദഗ്ദ്ധ ചികിത്സ കിട്ടുവാൻ ഉപകരിക്കും. തിരുവനന്തപുരത്തുനിന്ന് 225 കിലോമീറ്ററും മൂന്നാറിൽ നിന്ന് 93 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 270,കോയമ്പത്തൂരിൽ നിന്ന് 166 ഉം എറണാകുളത്തുനിന്ന് 40 ഉം എൻ.എച്ച്.66 ൽനിന്ന് 25 കിലോമീറ്ററും നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 12 കിലോമീറ്ററും ആലുവ മൂന്നാർ റോഡിൽ നിന്ന് 5 ഉം എം.സി. റോഡിൽ നിന്നും ഒരു കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരമെന്നും നിവേദനത്തിൽ പറയുന്നു.