 
പറവൂർ: പറവൂർ - ചെറായി റൂട്ടിൽ ചെറായി പാടത്തിനു സമീപം മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു.
നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ക്ലെയ്‌സന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. ക്ലെയ്‌സൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 7നായിരുന്നു അപകടം.
ചേന്ദമംഗലം കരിമ്പാടത്തെ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. മൂത്തകൻ അജുവിനെ കടുങ്ങാശേരിയിലെ വീട്ടിൽ നിർത്തിയിട്ടാണ് ഇവർ കരിമ്പാടത്തേക്ക് പോയത്. മഴയുള്ള സമയത്ത് മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്ക് ഇട്ടു. ഇതു കണ്ട് ക്ലെയ്‌സൻ സ്‌കൂട്ടർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ തെന്നിയ ശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ആൽവിൻ സംഭവസ്ഥലത്തും ബിന്ദു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഇരുവർക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. സൗദി അറേബ്യയിൽ ഡ്രൈവറായ ക്ലെയ്‌സൻ രണ്ടാഴ്ച മുമ്പു നടന്ന ആൽവിന്റെ ആദ്യകുർബാന സ്വീകരണത്തിനായി അവധിക്ക് നാട്ടിൽ വന്നതാണ്.
എളങ്കുന്നപ്പുഴയിലെ സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ ജീവനക്കാരിയാണ് ബിന്ദു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസിൽ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ.