
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിർമ്മാണത്തിന് ഇനി വേഗം കൂടും. വൻകിട നിർമ്മാണ രംഗത്തെ പ്രശസ്തർ അഫ്‌കോൺസ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിനു കരാർ ലഭിച്ചതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാരംഭ ജോലികൾക്കൊപ്പം രണ്ടാംഘട്ട നിർമ്മാണവും നടക്കും. ഇതിന്റെ ആദ്യഘട്ടമെന്നോണം ടെസ്റ്റ് പൈലിംഗ് ജോലികൾ അടുത്ത ആഴ്ച തന്നെ നടക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
വൻകിട നിർമ്മാണ പ്രവർത്തന രംഗത്ത് പേരുകേട്ട ഷപൂർ പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്‌കോൺസിനായിരുന്നു വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ റെയിൽവേ പാലം നിർമ്മാണത്തിന്റെ കരാറും. പാലം നിർമ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ)ആണ് പാലം നിർമ്മാണം ഇവരെ ഏൽപിച്ചത്. പാലം നിർമ്മാണത്തിനായി കായലിനു കുറുകെ കോൺക്രീറ്റ് ഇരുമ്പ് അവശിഷ്ടങ്ങളും മറ്റുമിട്ട് അഫ്‌കോൺസ് കെട്ടിയ വടുതല ഭാഗത്തെ 50 കിലോമീറ്റർ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബണ്ട് പൊളിക്കണമെന്ന് കോടതിയും സർക്കാരും പറഞ്ഞെങ്കിലും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ആർ.വി.എൻ.എല്ലിൽ നിന്ന് കൈപ്പറ്റിയെന്നും ബണ്ട് നീക്കേണ്ട ചുമതല തങ്ങൾക്കില്ലെന്നും അഫ്‌കോൺസ് നിലപാടെടുത്തു. വിഷയം നിലവിൽ ഹൈക്കോടതിയിലാണ്.
അഫ്‌കോൺസ് അറിയാൻ
നിർമ്മാണ കരാർ സ്വന്തമാക്കിയ തുക
1141.32 കോടി രൂപ
നിർമ്മാണം പൂർത്തിയാക്കേണ്ട സമയം
600 ദിവസങ്ങൾ
നിർമ്മിക്കേണ്ടത്
11.2 കി.മീ നീളമുള്ള ആകാശപാതയും
സ്റ്റേഷനുകളും
രണ്ടാം ഘട്ടം- 11 സ്റ്റേഷനുകൾ
പാലാരിവട്ടം ജംഗ്ഷൻ
പാലാരിവട്ടം,
ചെമ്പുമുക്ക്
വാഴക്കാല
പടമുകൾ
കാക്കനാട് ജംഗ്ഷൻ
കൊച്ചിൻ സെസ്
ചിറ്റേത്തുകര
കിൻഫ്രാ പാർക്ക്
ഇൻഫോപാർക്ക്
സ്മാർട്ട് സിറ്റി