തൊടുപുഴ: വെള്ളക്കെട്ട് ഒഴിക്കാൻ നഗരസഭയുടെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി നടത്തിയ പ്രവർത്തനങ്ങളെല്ലാം 'വെള്ളത്തിലാക്കി', ഇന്നലെ പെയ്ത കനത്ത മഴയിൽ ഓടകളെല്ലാം പതിവുപോലെ നിറഞ്ഞൊഴുകി തൊടുപുഴ നഗരം വീണ്ടും വെള്ളത്തിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടര മുതൽ മൂന്ന് മണിക്കൂറിലേറെ നേരം നിന്ന് പെയ്ത മഴയിൽ നഗരത്തിലെ അര ഡസനിലധികം സ്ഥലങ്ങളിലെ റോഡ് തോടായി. മണക്കാട് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, മാർക്കറ്റ് റോഡിൽ പുളിമൂട്ടിൽ ജംഗ്ഷൻ, കിഴക്കേയറ്റം, റോട്ടറി ജംഗ്ഷൻ, മങ്ങാട്ടുകവല- കാരിക്കോട് റോഡ്, മൗണ്ട് സിനായ് റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ രണ്ടടിയോളം ഉയരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ റോഡിൽ മണക്കാട് ജംഗ്ഷൻ മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെ വെള്ളത്തിൽ മുങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. പലയിടത്തും മുട്ടൊപ്പമായിരുന്നു വെള്ളം. നിരത്തിലിറങ്ങിയ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകാനാകാതെ വന്നതോടെ നഗരത്തിൽ മണിക്കൂറുകളോളം വലിയ ഗതാഗതക്കുരുക്കുണ്ടായി. ഇരുചക്രവാഹനങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. ബൈക്കും സ്കൂട്ടറും വെള്ളക്കെട്ടിൽ നിന്നുപോയതിനെ തുടർന്ന് മുന്നോട്ട് ചലിക്കാൻ കഴിയാത്ത സ്ഥിതിയായി. പോക്കറ്റ് റോഡുകളിൽ നിന്ന് കുത്തൊഴുക്കിൽ കല്ലും മണ്ണും മെയിൻ റോഡിലേക്ക് ഒഴുകിയെത്തുന്നതും വാഹനയാത്രികർക്ക് ദുരിതമായി. നഗരസഭയും മറ്റ് സർക്കാർ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് വീണ്ടുമുണ്ടായ വെള്ളക്കെട്ട് തെളിയിക്കുന്നത്. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കൊന്നിനുമില്ല. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ളാബിന്റെ വിടവിലുടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാൽനട യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. എം.എൽ.എ ഫണ്ട് മുഖേന തൊടുപുഴയിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ചെറിയ മഴ പെയ്താൽ പോലും തൊടുപുഴ ശരിക്കും 'പുഴ' ആകുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.

അനധികൃത നിർമാണങ്ങളും ഓട കൈയേറ്റവും വില്ലൻ
അനധികൃത നിർമാണങ്ങളും ഓട കൈയേറിയുള്ള പ്രവർത്തനങ്ങളുമാണ് നഗരത്തെ വെള്ളക്കെട്ടിലാക്കുന്നത്. ഓടകൾ അടഞ്ഞതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപോകാൻ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയും. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. വെള്ളത്തിന് സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കില്ലാത്ത തരത്തിൽ പലരും കൈയേറ്റം നടത്തി. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്.

വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു

കനത്ത മഴയെ തുടർന്ന് നഗരത്തിൽ രണ്ടിടങ്ങളിൽ വീടുകളുടെ സംരക്ഷണ ഭിത്തി തകർന്നു. ബംഗ്ലാംകുന്നിൽ വടക്കേടത്ത് സതീഷിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് പതിച്ചു. തൊടുപുഴ സിൽവർ ഹിൽസ് തീയേറ്ററിനടുത്ത് രോഹിണിയിൽ വീട്ടിൽ രാമു കൃഷ്ണസ്വാമിയുടെ കാർഷെഡും മതിലും തകർന്നു.