dam
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്‌നാട്ടിലേയ്ക്ക് തുറന്നു വിടുന്നതിനു മുൻപ് തേക്കടി ഷട്ടറിൽ നടന്ന പൂജ

കമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. അഞ്ചു ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്‌നാട് ഈ വെള്ളം ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്ന് തേനി ജില്ലയിലെ നെൽപാടങ്ങളിലേയ്ക്ക് ഒന്നാംകൃഷിക്കായാണ് വെള്ളമെടുത്ത് തുടങ്ങിയത്. തുടർച്ചയായി നാലാം വർഷവും ജൂൺ ഒന്നിന് തന്നെ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ കഴിയുന്നത് തമിഴ്‌നാട് കാർഷിക മേഖലയ്ക്ക് ഗുണം ചെയ്യും. അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി സെക്കൻഡിൽ 300 ഘനയടി ജലമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി വെള്ളം കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം മുല്ലപ്പെരിയാർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അൻപ് സെൽവനാണ്
ഷട്ടർ തുറന്നത്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തേനി ജില്ലയിൽ 14700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കർഷകർ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷി ചെയ്യുന്നത്. ഷട്ടർ തുറക്കുന്നതിനോടനുബന്ധിച്ച് തേനി ജില്ലയിൽ കർഷകരുടെ നേതൃത്വത്തിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.

ജലനിരപ്പ് 119.5 അടി

കാലവർഷം ആരംഭിക്കാനിരിക്കെ അണക്കെട്ടിൽ 119.5 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയം 118.45 അടിയായിരുന്നു. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ അനുവദനീയമായ സംഭരണശേഷി.