ഇടുക്കി: ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനായി 50 ഏക്കർ സ്ഥലം കൂടി അനുവദിച്ചു. റവന്യൂ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് മെഡിക്കൽ കോളജിന് കൈമാറാൻ തീരുമാനമായത്. ആശുപത്രിയുടെ വികസനത്തിൽ നാഴിക കല്ലാകുന്നതാണ് ഈ തീരുമാനം. സ്ഥലപരിമിതിയെ തുടർന്ന് വികസന പ്രവർത്തനങ്ങൾ മന്ദഗത്തിയിലായ സാഹചര്യത്തിലാണ് 50 ഏക്കർ ഭൂമി ലഭ്യമായിരിക്കുന്നത്. അനുവദിച്ച ഭൂമി മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന് റവന്യൂ വകുപ്പ് നിബന്ധന വച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലാ ആശുപത്രിയുടെ പ്രാഥമിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്ത് മുഖേന 40 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിൽ നൽകിയിരുന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനം, കോളേജ് ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമ്മാണം നടത്തിയിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ ആരംഭിക്കുന്നതിനും നിർമ്മാണ പ്രവർത്തികൾക്കുമായി 50 ഏക്കർ സ്ഥലം കൂടി സർവ്വേ ചെയ്യുകയും റവന്യൂ വകുപ്പിൽ നിന്ന് വിട്ടു കിട്ടുന്നതിനുള്ള നടപടികൾ തുടർന്ന് വരുകയുമായിരുന്നു. ഇടുക്കി പൊലീസ് സ്റ്റേഷൻ മുതൽ നിലവിലെ ആശുപത്രി വരെയുള്ള ഭാഗവും റോഡിന് എതിർവശമുള്ള സ്ഥലവുമടക്കമാണ് ഇപ്പോൾ 50 ഏക്കർ സ്ഥലം വിട്ടു നൽകിക്കൊണ്ട് റവന്യൂ വകുപ്പിൽ നിന്ന് ഉത്തരവ് നൽകിയിട്ടുള്ളത്.
നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഭൂമി കൈമാറിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ. ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല. പാട്ടം, ഉപ പാട്ടം, തറവാടകയ്ക്കു നൽകുക എന്നിവ പാടില്ല. എല്ലാതരത്തിലുമുള്ള കൈയേറ്റങ്ങളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഭൂമിയെ സംരക്ഷിക്കണം. കൂടാതെ ഭൂമിയിലെ മുറിക്കേണ്ടി വന്നാൽ റവന്യൂ അധികാരികളുടെ മുൻകൂർ അനുമതി വാങ്ങണം. മാത്രമല്ല മുറിക്കുന്ന മരങ്ങളുടെ മൂന്നിരട്ടി വൃക്ഷതൈകൾ നട്ടുവളർത്തി പരിപാലിക്കണം. ഭൂമി അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനകം നിർദിഷ്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണം. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിച്ചാൽ ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കും.