കട്ടപ്പന: ആഭിചാരത്തിന്റെ പേരിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നെല്ലിപ്പള്ളിൽ വിജയന്റെ മകനും കേസിലെ പ്രതിയുമായ വിഷ്ണു മാപ്പു സാക്ഷിയായേക്കും. തന്നെ കേസിൽ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു നേരത്തെ തൊടുപുഴ സി.ജെ.എം. കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ഇന്ന് കട്ടപ്പന കോടതിയിൽ വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മോഷണം ഒഴികെ കൊലപാതകം അടക്കമുള്ള കേസുകളിൽ മാപ്പു സാക്ഷിയാക്കാനാണ് വിഷ്ണു അപേക്ഷ നൽകിയിരിക്കുന്നത്.
കേസിലെ മുഖ്യ പ്രതി പുത്തൻപുരയ്ക്കൽ നിതീഷ് രാജനെതിരെ (രാജേഷ് -31) വിഷ്ണുവിന്റെ മൊഴി നിർണായകമാകും.
വിഷ്ണുവിന്റെ പിതാവിനെ കൂടാതെ സഹോദരിയുടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാർച്ച് രണ്ടിന് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ നടന്ന മോഷണത്തിൽ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് ഇരട്ടക്കൊലയുടെ ചുരുൾ അഴിയുന്നത്. ആഭിചാര ക്രിയകൾ നടത്തിയിരുന്ന ആളായിരുന്നു നിതീഷ്. 2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. 2023 ഓഗസ്റ്റിലാണ് വിജയനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.