രാജാക്കാട്: സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്ന് ചേലച്ചുവട്ടിലെ രണ്ടാം നമ്പർ അംഗനവാടി അപകടാവസ്ഥയിലായിട്ട് നാളുകളായി. 2018 ലെ കാലാവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതാണ് അംഗണവാടി കെട്ടിടത്തിനും ഭീഷണിയായത്. ഏഴു കുട്ടികളും മുപ്പതിൽപരം ഉപഭോക്താക്കളും ഈ അംഗണവാടിയുടെ കീഴിൽ ഉണ്ട്. സംരക്ഷണഭിത്തിയുടെ ബലക്ഷയം അംഗണവാടിയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. അപകടാവസ്ഥയിലായ അംഗണവാടി എത്രയും പെട്ടെന്ന് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 2022- 23 വർഷം അറ്റകുറ്റ പണിയ്ക്കായി ചേലച്ചുവട് അംഗണവാടിക്ക് 16 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. പിന്നീട് വാർഡ് മെമ്പറെ അറിയിക്കാതെ അസിസ്റ്റന്റ് എൻജിനീയറെ കൊണ്ടുവന്ന് എസ്റ്റിമേറ്റ് എടുപ്പിച്ച് തുക 4.50 ലക്ഷമായി വെട്ടിച്ചുരുക്കി. ഇതുമൂലം കോൺടാക്ടർമാർ ആരും വർക്കെടുത്തില്ല. വർക്ക് സ്പിൽ ഓവർ ആവുകയും ചെയ്തു. പഞ്ചായത്ത് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്നുമാണ് പറയുന്നത്.
ജില്ല പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ഫണ്ട് നൽകാമെന്നറിക്കുകയും ചെയ്തിരുന്നെങ്കിലും പഞ്ചായത്ത് ഫണ്ടുണ്ടെന്ന് പറഞ്ഞതിനാൽ ആ തുകയും കിട്ടിയില്ല. ഒരു ഏജൻസിയും നാളിതുവരെ ഒരു തുകയുടെയും ജോലികൾ നടത്തിയിട്ടില്ല. 2018 മുതൽ എല്ലാ ഗ്രാമസഭകളിലും, വർക്കിംഗ് കമ്മിറ്റികളിലും ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇടിഞ്ഞു പൊളിഞ്ഞ് അപകട ഭീഷണിയിൽ നിൽക്കുന്ന അംഗൻവാടി കെട്ടിടത്തിന്റെ കൽഭിത്തിയും പിൻഭാഗവും നിർമ്മിക്കാനായിട്ടില്ല. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നതാണ് രക്ഷകർത്താക്കളുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം.