തൊടുപുഴ: പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളടക്കം വാഹനങ്ങളിലും കാൽനടയായുമൊക്കെ സ്‌കൂളിലേക്ക് സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കിടയാക്കുമെന്നും റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു. സ്‌കൂൾ തുറക്കലിന് മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്‌കൂൾ വാഹനങ്ങളുടെയും പരശോധനപൂർത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും സ്‌കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമടക്കം വാഹന പരിശോധന തുടരുന്നുണ്ട്. സ്‌കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കലോമീറ്ററും മറ്റ് റോഡുകളിൽ 50 കലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടന്നു വരുന്നുണ്ടെന്നും സ്‌കൂൾ വാഹനങ്ങളും മറ്റ് വാഹന ഡ്രൈവർമാരും റോഡിൽ പാലക്കേണ്ട മാർഗ നിർദേശങ്ങൾ കൾശനമായി പാലിക്കണമെന്നും വകുപ്പ് നിർദേശം നൽകുന്നു.
സ്‌കൂൾ ബസുകളിൽ സുരക്ഷിത യാത്രയ്ക്ക് നിർദേശങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങൾ എടുത്തു നൽകാനും വാഹനത്തിന്റെ പുറകിലൂടെ റോഡ് കുറുകെ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം. സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയൽ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളിൽ ഡ്രൈവർ കാക്കിനിറത്തിലെ യൂണിഫോം ധരിക്കണം. സുസജ്ജമായ പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്‌കൂൾ വാഹനത്തിലുമുണ്ടെന്ന് സ്‌കൂൾ അധികാരികൾ പരശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികൾ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാൽ മാതൃകാപരമായിത്തന്നെ വാഹനങ്ങൾ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം. വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആയമാർ എല്ലാ സ്‌കൂൾ ബസിലും വേണം. വാതിലുകൾക്ക് പൂട്ടുകളും ജനലുകൾക്ക് ഷട്ടറുകളും വേണം. ജനലുകളിൽ താഴെ നീളത്തിൽ കമ്പികൾ ഘടിപ്പിച്ചിരിക്കണം. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. പിറകിൽ ചൈൽഡ് ലൈൻ (1098), പൊലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ്, മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരുടെ നമ്പറുകളും വേണം. സീറ്റിങ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്തുവെന്നും ഡോർ അടച്ചുവെന്നും ഉറപ്പാക്കിയ ശേഷമേ വാഹനം മുമ്പോട്ട് പോകാവൂ.
നടന്നു പോകുന്ന കുട്ടികളെയും കരുതണം
സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട്. അവരുടെ സുരക്ഷയ്ക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അദ്ധ്യാപകരും രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.
* കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അദ്ധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.
* റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.
* കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കൈയിൽ പിടിക്കുന്നതനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കൈയിൽ പിടിച്ച് നടത്തുന്നത്.
* അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്‌റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്‌റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോദ്ധ്യപ്പെടുത്തുക.