കട്ടപ്പന :കാഞ്ചിയാർ പേഴുംക്കണ്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാന 6 കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു.
പേഴുംകണ്ടം പുതിയ പാലം കുട്ടിമൂപ്പൻകവലയിലാണ് കാട്ടാന നാശം വിതച്ചത്.ഇടുക്കി വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ നിന്നുമാണ് കാട്ടാനകൾ ഇവിടേക്ക് എത്തുന്നത്. കാഞ്ചിയാർ പഞ്ചായത്തും വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന വിവിധ മേഖലകളിൽ കഴിഞ്ഞ നാളുകളിൽ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ടെങ്കിലും പുതിയപാലം മേഖലയിൽ ആദ്യമായിട്ടാണ് ഇത്രയധികം നാശനഷ്ടം ഉണ്ടാക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയിരുന്നുവെങ്കിലും കാര്യമായ നാശനഷ്ടം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ രാത്രിയോടെ ജനവാസ മേഖലയിലെത്തിയ ആന വാഴ,ഏലം,തെങ്ങ്, ജാതി തുടങ്ങിയ കൃഷിദേഹണ്ഡങ്ങളിൽ നാശം വിതച്ചു. മുഹമ്മദാലി കോപ്പാറ , ചെമ്പനാനിക്കൽ ജെയിംസ്, മനോജ് വടക്കൻപറമ്പിൽ, സുകുമാരൻ ചെമ്പൻകുളം, മൂഴിയിൽ പാപ്പച്ചൻ, തെരുവിക്കൽ ചാക്കോ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടം ഉണ്ടായത് . 30 വർഷങ്ങൾക്ക് മുൻപ് ജനവാസ മേഖലയും വനപ്രദേശവും അതിർത്തി പങ്കിടുന്നിടത്ത് ട്രെൻഞ്ച് നിർമ്മിച്ചിരുന്നുവെങ്കിലും കാലക്രമേണ ഇവ നശിക്കുകയും ആഴം കുറയുകയും ചെയ്തു. ഇതോടെയാണ് വനപ്രദേശങ്ങളിൽ നിന്നും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്.