krishi

കട്ടപ്പന :വ്യാഴം പുലർച്ചയോടെ എത്തിയ കാട്ടാന മേഖലയിൽ വ്യാപക കൃഷി നാശം ഉണ്ടാക്കി. ഇത് രണ്ടാം ദിനമാണ് പേഴുംകണ്ടം പുതിയപാലത്ത് ആന നാശം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാന ആറോളം കർഷകരുടെ കൃഷിദേഹണ്ഡങ്ങളിൽ നാശം വിതച്ചിരുന്നു.അതിനോടൊപ്പം ആണ് വ്യാഴം പുലർച്ചയെത്തിയ ആന നിരവധി കർഷകരുടെ കൃഷി ഇടങ്ങളിൽ നാശം ഉണ്ടാക്കിയത്.വീടുകളുടെ സമീപം വരെയാണ് കാട്ടാന എത്തുന്നത്.ഇതോടെ ഭയപ്പാടോടെ ഉറക്കമുളച്ച് രാത്രി കാലം തള്ളിനീക്കേണ്ട ഗതികേടിലാണ് മേഖലയിലെ നിരവധിയായ കർഷകർ. വന്യമൃഗങ്ങൾ ജനവാസമേഖയിലേക്ക് കടക്കാതിരിക്കാൻ 30 വർഷങ്ങൾക്ക് മുമ്പ് വനാതിർത്തിയിൽ നിർമ്മിച്ച ട്രൻഞ്ചിന് നാശം സംഭവിച്ചതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത്. കാട്ടാനക്ക് പുറമെ കാട്ടുപന്നികളുടെയും വാനരന്മാരുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. മുഹമ്മദാലി കോപ്പാറ , ചെമ്പനാനിക്കൽ ജെയിംസ്, മനോജ് വടക്കൻപറമ്പിൽ, സുകുമാരൻ ചെമ്പൻകുളം, മൂഴിയിൽ പാപ്പച്ചൻ, തെരുവിക്കൽ ചാക്കോ, ഇടത്തും പടിക്കൽ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്.വാഴ,ഏലം,തെങ്ങ്, ജാതി, കുരുമുളക് തുടങ്ങിയ കൃഷിദേഹണ്ഡങ്ങളിലാണ് നാശം ഉണ്ടായത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വർഷങ്ങൾക്കു മുമ്പ് മാത്രമാണ് മേഖലയിൽ കാട്ടാന ഇറങ്ങിയിട്ടുള്ളത്. അതിനുശേഷം ഇപ്പോൾ സ്ഥിരമായി കാട്ടാന എത്തുന്നത് ആളുകൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.