തൊടുപുഴ: തൊടുപുഴയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട തൊടുപുഴ എം.എൽ.എയുടെ നിസംഗതയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി എം.എൽ.എ തൊടുപുഴയുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കാനോ തൊടുപുഴയിലെ പൊതുവായ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരെ കാണാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് കാലങ്ങളായി അദ്ദേഹം സ്വീകരിച്ചു വരുന്നത്. കേരളത്തിലെ മറ്റുള്ള നിയോജകമണ്ഡലങ്ങൾ അതിശയിപ്പിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ തൊടുപുഴ എം.എൽ.എയുടെ സമീപനം തൊടുപുഴയെ പിന്നോട്ടടിക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ ചോദിച്ചു വാങ്ങിയെടുക്കാനും അതിനായി നിയമസഭയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും അവ തിരസ്‌കരിക്കുകയാണെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യേണ്ടത് ജനപ്രതിനിധിയുടെ ചുമതലയാണ്. ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത് പി.ജെ. ജോസഫിനെ പോലെ ഒരാൾക്ക് ഭൂഷണമല്ല. തൊടുപുഴയുടെ ഗതാഗത കുരുക്കിന് പരിഹാരമായി മോർ ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫ്ളൈ ഓവർ, ഇൻഡോർ സ്റ്റേഡിയം, പുഴയോര വാക്ക് വെ, മിനി സിവിൽ സ്റ്റേഷൻ അനക്സ് തുടങ്ങി വിവിധ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ്. മാരിയിൽക്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. എം.എൽ.എയുടെ വ്യക്തിപരമായ സൗകര്യം പറഞ്ഞ് ഈ പദ്ധതികൾക്ക് കാലതാമസം വരുത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. മുൻ പ്രവർത്തനങ്ങളുടെ വീമ്പ് പറച്ചിൽ മാത്രമാണ് സ്ഥിരം പല്ലവി. തൊടുപുഴയുടെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എം.എൽ.എയ്ക്ക് ഒളിച്ചോടാൻ കഴിയില്ല. പ്രതിപക്ഷ എം.എൽ.എമാരുള്ള ഇതര മണ്ഡലങ്ങൾ പോലും വികസന പ്രവർത്തനങ്ങളിൽ തൊടുപുഴയ്ക്ക് മുമ്പിലാണ്. എം.എൽ.എ കഴിഞ്ഞ എട്ടു വർഷത്തെ തൊടുപുഴയുടെ പിന്നോക്കാവസ്ഥയ്ക്ക് പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു വികസന പ്രവർത്തനങ്ങളിൽ നടത്തിവരുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, അംബിക ഗോപാലകൃഷ്ണൻ, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം, റോയ് പുത്തൻകുളം,​ ശ്രീജിത്ത് ഒളിയറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.