 
തൊടുപുഴ ന്യൂമാൻ കോളേജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ അപകടം പതിവായതോടെ മുനിസിപ്പൽ ചെയർമാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധികൃതർ രണ്ട് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്. തൊടുപുഴ മങ്ങാട്ടുകവല ബൈപാസ് റോഡിന്റെ ഭാഗമായ ന്യൂമാൻ കോളേജ് ജംഗ്ഷനിൽ വ്യക്തമായ അപകട മുന്നറിയിപ്പ് ബോർഡുകളോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ അപകടം വർധിച്ചിരുന്നു. കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്ന് മങ്ങാട്ടുകവലയ്ക്കുള്ള ബൈപ്പാസും ബോയ്സ് ഹൈസ്‌കൂളിന് മുൻവശത്ത് നിന്നും കാരിക്കോടിനുള്ള പഴയ റോഡും സംഗമിക്കുന്ന ഭാഗമാണ് അപകട മുനമ്പായി മാറിയിരുന്നത്. നാലുവശത്തുനിന്നും ഒരേ സമയമാണ് ഇവിടേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവായതോടെ പ്രദേശവാസികളും വ്യാപാരികളും മുൻസിപ്പൽ ചെയർമാന് നിവേദനം നൽകിയിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രദേശത്ത് അടിയന്തരമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ റോഡിൽ രണ്ട് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്.