തളിപ്പറമ്പ്: അതിപുരാതനമായ രാജരാജേശ്വര ക്ഷേത്രം സംബന്ധിച്ച് ഉയർത്തിയ ആശയക്കുഴപ്പം പരിഹരിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുൻകൈയെടുക്കണമെന്ന് ക്ഷേത്രം തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.വിവാദ പരാമർശം കേരളത്തിലെയും കർണാടകത്തിലെയും ഭക്തർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.വിവാദം ഉയർന്നതോടെ രാജരാജേശ്വര ക്ഷേത്രത്തിലല്ല, 15 കിലോമീറ്റർ ചുറ്റളവിലാണെന്ന് തിരുത്തിയെങ്കിലും വിവാദവും ആശങ്കയും നിലനിൽക്കുകയാണ്. രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കർണാടകത്തിൽ നിന്നും നിരവധി ഭക്തർ എത്താറുണ്ട്. അവിടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒരാൾ പറയുന്ന കാര്യങ്ങൾ കർണാടകത്തിൽ നിന്നുള്ള ഭക്തരിൽ ആശങ്കയുണ്ടാക്കും. വിവാദം ഭക്തർക്കിടയിൽ അങ്കലാപ്പും ക്ഷേത്രത്തിന് പേരുദോഷവുമുണ്ടാക്കിയെന്നും ഇത് പരിഹരിക്കാൻ നിർബന്ധമായും ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും തന്ത്രി ആവശ്യപ്പെട്ടു.