നീലേശ്വരം: പള്ളിക്കരയിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ രണ്ടര ലക്ഷത്തോളം രൂപയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം ഗാർഡർ വളപ്പിലെ ആസിഫിനെ (22)യാണ് നീലേശ്വരം സി.ഐ കെ.വി ഉമേഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ ടി.വിശാഖും സംഘവും അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ പൊലീസിനെ സഹായകമായത്.

പള്ളിക്കര സെന്റ് ആൻസ് യു.പി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിൽ നിന്നുമാണ് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ കവർച്ച നടന്നത്. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ കള്ളൻ അടുക്കള ഭാഗത്തെ ഗ്രിൽസ് തുറന്ന് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ നീലേശ്വരം എസ്‌.ഐ മാരായ ടി.വിശാഖ്, മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായത്.