കാസർകോട്: നിരവധി പേർ പുള്ളിപ്പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ തൈരയിലും എട്ടാംമൈലിലും
ഭീതി ഇരട്ടിക്കുന്നു. ഏറ്റവുമൊടുവിൽ പുലിയെ കണ്ടതായി പറയുന്നത് രണ്ട് ഡ്രൈവർമാരാണ്. ബുധനാഴ്ച രാത്രി പാണൂരിന് സമീപം തൈര ഭാഗത്ത് പുള്ളിപ്പുലിയെ കണ്ടതായി ഓട്ടോറിക്ഷാ ഡ്രൈവർ പാണൂരിലെ ടി ജഗേഷും കഴിഞ്ഞ രാത്രി എട്ട് മണിയോടെ ബാവിക്കര എട്ടാം മൈൽ നുസ്രത്ത് നഗറിൽ പുലിയെ കണ്ടതായി പ്രവാസിയും വെളിപ്പെടുത്തി.
ജഗേഷ് ബുധനാഴ്ച രാത്രി പതിവ് ഓട്ടം കഴിഞ്ഞ് ഓട്ടോയുമായി വീട്ടിലേക്ക് പോകുന്നതിനിടെ തൈര ഭാഗത്തെത്തിയപ്പോൾ മുകൾ ഭാഗത്ത് നിന്ന് പുള്ളിപ്പുലി റോഡിലേക്ക് ചാടിയെന്നാണ് പറയുന്നത്. ഓട്ടോയെ നോക്കി മുരണ്ട പുള്ളിപ്പുലി തുടർന്ന് എതിർവശത്തെ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ജഗേഷ് അതിവേഗം ഓട്ടോ ഓടിച്ചുപോകുകയായിരുന്നു. ഹെഡ്‌ലൈറ്റിന്റെ പ്രകാശത്തിൽ പുലിയെ വളരെ വ്യക്തമായി തന്നെ കണ്ടതായി ഡ്രൈവർ പറയുന്നു.
പ്രവാസിയായ ആരിഫ് രാത്രി കാറിൽ സഞ്ചരിക്കുമ്പോൾ പുലി റോഡിന് കുറുകെ ചാടിയെന്നാണ് പറയുന്നത്. പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പകൽസമയം വിദ്യാർത്ഥികളടക്കം നിരവധി പേരാണ് വനപാതകളിലൂടെ നടന്നുപോകുന്നത്. പുലിയെ പിടികൂടുന്നതിന് വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന് ആനക്കാര്യം കർഷക കൂട്ടായ്മ കൺവീനർ സുനിൽ കർമ്മന്തൊടി ആവശ്യപ്പെട്ടു. ഇരിയണ്ണി, കുട്ടിയാനം പ്രദേശങ്ങളിലുള്ളവർ ഇടയ്ക്കിടെ പുള്ളിപ്പുലിയെ നേരിൽ കാണാറുള്ളതായി വെളിപ്പെടുത്തുന്നുണ്ട്. ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി നായ്ക്കൾ ഉൾപ്പെടെ പതിനഞ്ചോളം വളർത്തുമൃഗങ്ങളെ വന്യജീവി കടിച്ചുകൊന്നിട്ടുണ്ട്.
ക്യാമറകൾ നിരീക്ഷിക്കും
പുലിയെ കണ്ടെന്ന് പറയുന്നവരുടെ എണ്ണം കൂടിയതോടെ ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറകളിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. മുളിയാർ പഞ്ചായത്തിലെ കണ്ണാടിപ്പാറ, മഞ്ചക്കൽ ഭാഗങ്ങളിൽ കൂടി ഇന്നലെ വനംവകുപ്പുദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു. രാത്രി കൃത്യമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും പുലിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.