രാമനാട്ടുകര: കക്കൂസ് മാലിന്യം റോഡരികിലെ പാടത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനിടെ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക് . ബുധനാഴ്ച രാത്രി ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡിൽ നിന്നും അഴിഞ്ഞിലത്താണ് സംഭവം. അഴിഞ്ഞിലം മേൽപ്പാലത്തിന് ചുവട്ടിൽ വാഴയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാംവാർഡിൽ താലി ക്ഷേത്രത്തിനു സമീപം ചാലിപ്പാടത്തേക്കാണ് മാലിന്യം ഒഴുക്കിയത് . രാമനാട്ടുകര ബൈപ്പാസിൽ അഴിഞ്ഞിലം ,പാറമ്മൽ ,സേവാമന്ദിരം സ്‌ക്കൂളിന് സമീപം എന്നിവിടങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പലതവണ പരാതി പറഞ്ഞിട്ടും ഇവരെ പിടികൂടാനായില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യവുമായി വന്ന ലോറി മാലിന്യം തള്ളുന്നതിനിടെ പാടത്തേക്ക് മറിഞ്ഞത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രണ്ടുപേരെ പിടികൂടി. അപകടത്തിൽ പരിക്കേറ്റതിനാൽ ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.രാമനാട്ടുകര റസിഡൻസ് ഏകോപന സമിതി (റെയ്‌സ്) ,സമന്വയം റസിഡന്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളും സ്ഥലത്തെത്തി വാഴക്കാട് പൊലീസിൽ വിവരം അറിയിച്ചു. ലോറിക്ക് ചുറ്റും രാഷ്ട്രീയ പാർട്ടികൾ കൊടികൾ കുത്തിവച്ചിട്ടുണ്ട്.