@ ചികിത്സ തേടിയത് 8930 പേർ
കോഴിക്കോട്: കാലവർഷത്തിന് പിന്നാലെ ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിലും വർദ്ധന. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രിയിൽ 8930 ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിവരും. ദിവസവും ശരാശരി 700 പേരെങ്കിലും സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവും ശരീര വേദനയുമായാണ് പലരുമെത്തുന്നത്. ചിലർക്ക് ചുമയും ശ്വാസംമുട്ടലോടും കൂടിയ പനിയുമുണ്ട്. വൈറൽ പനി മാത്രമല്ല ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും, എലിപ്പനിയും ആളുകളെ ആശങ്കയിലാക്കുകയാണ്. 24 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. കോടഞ്ചേരി, മുക്കം, ഓമശ്ശേരി, ചെറുവാടി, പനങ്ങാട്, നരിപ്പറ്റ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. 200 പേർ രോഗ ലക്ഷണങ്ങളുമായി എത്തി. 61 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു.
@ ഭീതി പരത്തി എലിപ്പനി
അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ എലിപ്പനി ഭീഷണിയിലാണ്. 6 പേർ എലിപ്പനിയ്ക്ക് ചികിത്സ തേടിയപ്പോൾ 7 പേർ ലക്ഷണങ്ങളുമായാത്തി. കക്കോടി, മുക്കം, നല്ലളം, ഇരിങ്ങൽ, അത്തോളി ഭാഗങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.
@വേണം ജാഗ്രത
വെള്ളക്കെട്ടിലായ വീടുകളും റോഡുകളും ഉൾപ്പെടെ വൃത്തിയാക്കാനിറങ്ങുന്നവരും അഴുക്കുവെള്ളത്തിൽ ഇറങ്ങേണ്ടിവരുന്നവരും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കണം.ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനിയും ഡെങ്കിപ്പനിയും വർദ്ധിക്കാൻ കാരണം. പകർച്ചവ്യാധികൾ പിടിമുറുക്കിയതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികളും പനി ക്ലിനിക്കുകളും സജീവമാണ്.
@പനി- 8930
@ഡെങ്കിപ്പനി- 24
@എലിപ്പനി- 6
@മഞ്ഞപ്പിത്തം- 61