anil
മന്ത്രി ജി.ആർ.അനിൽ

 ഓണത്തിന് മുമ്പ് 1000 കെ - സ്റ്റോറുകൾ

കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. കെ. സ്റ്റോറുകളുടെ കോഴിക്കോട് മേഖലാതല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ. സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കും. കെ സ്റ്റോർ പദ്ധതി വഴി വ്യാപാരികളുടെ വരുമാനം വർദ്ധിപ്പിക്കാനും ഗ്രാമീണ മേഖലയിൽ റേഷൻകടകൾ ശക്തിപ്പെടുത്താനും സാധിച്ചു.

റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലെ അംഗത്വം സമയബന്ധിതമായി പുതുക്കാൻ സാധിക്കാത്ത വ്യാപാരികൾക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വ ഫീസ് മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കും. കോഴിക്കോട് ജില്ലയിൽ 1082 കേസുകളാണ് അദാലത്തിൽ പരിഹരിക്കുക. റേഷൻ വ്യാപാരികളുടെ മേയ് മാസത്തെ കമ്മീഷൻ വിതരണം ചെയ്യാൻ സർക്കാർ
ഉത്തരവ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. ഡി.സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ കെ.കെ, റേഷൻ വ്യാപാരി ക്ഷേമനിധി അംഗം മുഹമ്മദലി, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.