
കോട്ടയം: ഒന്നരമാസത്തോളം നീണ്ട കാത്തിരിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ സ്ഥാനാർത്ഥികൾക്ക് ടെൻഷൻ അതിന്റെ മൂർദ്ധന്യത്തിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ അവസാന മണിക്കൂറിൽ മുന്നണികൾക്ക് ആവേശത്തിനൊപ്പം ആശങ്ക നിറയ്ക്കുകയാണ്
നാളെ രാവിലെ 9ന് ആദ്യ ഫലസൂചനകളെത്തും. 44 വർഷത്തിന് ശേഷം കേരളാ കോൺഗ്രസുകൾ നേർക്കുനേർ പോരാടിയെന്നതും ഘടകകക്ഷികൾ മാത്രമാണ് മത്സരിച്ചതെന്നതുമുള്ള പ്രത്യേകതാണ് കോട്ടയത്തെ ഇക്കുറി വ്യത്യസ്തമാക്കിയത്. ജയവും തോൽവിയും പ്രകടനവുമെല്ലാം മൂന്ന് മുന്നണികൾക്കും മത്സരിച്ച പാർട്ടികൾക്കും നിർണായകമാണ്. വിവിധ സർവേകളിൽ യു.ഡി.എഫ് വിജയമാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും ഇതൊന്നുമല്ല പെട്ടിയിലെന്നാണ് മറ്റ് മുന്നണികൾ പറയുന്നത്.
ഫലം ബാധിക്കുക ഇങ്ങനെ
യു.ഡി.എഫ്
വിജയിച്ചാൽ കേരളാ കോൺഗ്രസുകളിൽ ഏക എം.പിയുള്ള പാർട്ടിയായി ജോസഫ് ഗ്രൂപ്പ് മാറും
യു.ഡി.എഫിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം, പാർട്ടി ശക്തിപ്പെടും
തദ്ദേശ, നിയസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളിൽ അധികം വിട്ടുവീഴ്ച വേണ്ടിവരില്ല
ജില്ലയിൽ യു.ഡി.എഫിനും കോൺഗ്രസിനും കൂടുതൽ കരുത്താകും
എൽ.ഡി.എഫ്
വിജയിച്ചാൽ ജോസ് വിഭാഗം എൽ.ഡി.എഫിൽ നിർണായക ശക്തിയാകും
നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ അവകാശവാദം
മദ്ധ്യകേരളം പിടിക്കാൻ എൽ.ഡി.എഫിന് ജോസ് കൂടെ വേണമെന്നത് ഉറപ്പിക്കും
രാജ്യസഭാ സീറ്റിൽ മുന്നണി നേതൃത്വം ജോസിനൊപ്പം നിൽക്കും
എൻ.ഡി.എ
രണ്ട് ലക്ഷത്തിൽ കുറയാതെ വോട്ട് പിടിക്കേണ്ടത് ബി.ഡി.ജെ.എസിന്റെ അഭിമാന പ്രശ്നം
വോട്ട് വർദ്ധിപ്പിച്ചാൽ എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിന്റെ പ്രാധാന്യമേറും
കേന്ദ്രമന്ത്രി പദവിക്ക് പുറമേ കൂടുതൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ