
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സേവന പാതയിലെ അറുപതാം വർഷത്തിലേക്ക് കടക്കുന്നതിന്റെ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലെ നവീകരിച്ച മദർ ആൻഡ് ചൈൽഡ് കെയർ വിഭാഗത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെയും ആശീർവാദകർമ്മം കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലും മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലും ചേർന്ന് നാളെ ഉച്ചയ്ക്ക് 12 ന് നിർവഹിക്കും. 80,000 ചതുരശ്ര അടിയിൽ പണി തീരുന്ന പുതിയ കെട്ടിടത്തിലെ ആദ്യ രണ്ടു നിലകളിലായാണ് പുതിയ വിഭാഗങ്ങൾ പണി തീർത്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓർത്തോ, ജനറൽ സർജറി വിഭാഗവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗവും, നവജാതശിശുക്കളുടെയും കുട്ടികളുടെയും പരിപാലനത്തിനായി തീവ്ര പരിചരണ വിഭാഗവും ഒന്നാം നിലയിൽ ക്രമീകരിച്ചിരിക്കുന്നു. പുതിയ സംവിധാനങ്ങൾ നാടിന് സമർപ്പിക്കുന്നതോടെ മലയോര മേഖലയിലെ ജനങ്ങൾക്ക് തങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡയറക്ടർ ഫാ. സോജി തോമസ് കന്നാലിൽ, ആശുപത്രി പി.ആർ.ഒ അരുൺ ആണ്ടൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉടൻ തന്നെ പൂർത്തിയാക്കുന്ന ഓപ്പറേഷൻ തിയേറ്ററുകൾ അടങ്ങിയ നിലയും ജനങ്ങൾക്കായി ഉടനെ തുറന്നു കൊടുക്കും.