bus-stand

പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിൽ ബസിലേക്ക് നോക്കി കയറുകയോ ഇറങ്ങുകയോ ചെയ്തില്ലെങ്കിൽ ചെളിക്കുഴിയിൽ പെട്ടേക്കാം. നെടുനീളെയുള്ള വെയ്റ്റിംഗ് ഷെഡിന്റെ നീളത്തോളം മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഒഴുകിപ്പോകാൻ ഇടമില്ല. ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കോട്ടയം റൂട്ടിലേക്ക് പോകുന്ന ബസുകൾ നിർത്തുന്ന വെയ്റ്റിംഗ് ഷെഡിനോട് ചേർന്നാണ് റോഡിൽ ഒറ്റമഴയിൽ മുട്ടൊപ്പം വെള്ളമുയരുന്നത്. ഇവിടെ ബസുകളിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർ നേരെ ചാടുന്നത് വെള്ളക്കുഴിയിലേക്കാണ്. യാത്രക്കാരുടെ ദേഹവും വസ്ത്രവും ചെളിവെള്ളത്തിൽ കുളിക്കാൻ വേറെന്തെങ്കിലും വേണോ.

ഈ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള ഒാട്ടോ സ്റ്റാൻഡുകാരും ഈ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടിലൂടെ വന്ന് ആരും ഓട്ടം വിളിക്കുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. റോഡ് ടാർ ചെയ്ത് ഉയർത്തിയപ്പോൾ തോട്ടിലേക്ക് തുറന്നിരുന്ന ഓടകൾ ഉയർന്നുപോയതാണ് വെള്ളം കെട്ടിക്കിടക്കാൻ പ്രധാന കാരണം. ഇവിടെ ഓട പുതുതായി നിർമ്മിച്ചെങ്കിൽ മാത്രമേ ഈ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയൂ.

സ്‌കൂൾ, കോളേജ് എന്നിവ കൂടി തുറന്നതോടെ ടൗൺ ബസ് സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികളുടെ വൻതിരക്കുമുണ്ട്. ഈ വെള്ളക്കെട്ടിൽ ചാടാതെ വിദ്യാർത്ഥികൾക്ക് ബസിൽ നിന്ന് ഇറങ്ങാനോ കയറാനോ കഴിയില്ല.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ദുരിതം പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെയും പാലാ നഗരസഭ അധികാരികളെയും യാത്രക്കാർ അറിയിച്ചിട്ടുണ്ട്.

അപകടങ്ങൾക്കും സാദ്ധ്യതയേറെ

വെള്ളക്കെട്ടിൽ ചാടിയിറങ്ങുകയോ കയറുകയോ ചെയ്യുമ്പോൾ അപകടങ്ങൾക്കും സാദ്ധ്യതയേറെയാണ്. അതുകൊണ്ടുതന്നെ എത്രയുംവേഗം ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണം.- അജിത് പനയ്ക്കൽ.

പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാൻ ശ്രമിക്കും: നഗരസഭാ ചെയർമാൻ

ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരത്തിന് ശ്രമിക്കുമെന്നും പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.