ramsan-ali-

ചങ്ങനാശേരി: കൊല്ലം ശൂരനാട് സ്വദേശിയെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തെക്കേമുറി ശൂരനാട് റംസാൻ നിവാസിൽ സലിമിന്റെ മകൻ റംസാൻ അലിയെയാണ് (36) ചങ്ങനാശേരി റെയിൽവേ ജംഗ്ഷനു സമീപം വെയിറ്റിംഗ് ഷെഡിലെ പിറകിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുക്കുമ്പോൾ ഓടയ്ക്ക് സമീപത്തെ മതിൽ ശരീരത്തിൽ പതിച്ച നിലയിലായിരുന്നു. കർട്ടന്റെ ഇൻസ്റ്റാൾമെന്റ് വ്യാപാരമുണ്ടായിരുന്ന റംസാൻ ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ശൂരനാട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പുറപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി റെയിൽവേ ജംഗ്ഷനു സമീപമുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു. തുടർന്ന് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്ക് റംസാൻ പോകുന്നത് സി.സി.ടി.വി ദൃശ്യത്തിലുണ്ട്. ഷെഡിലെ ഉറക്കത്തിനിടയിൽ ഓടയിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. പിടിച്ചുകയറാനുള്ള ശ്രമത്തിനിടയിൽ മതിൽ ഇടിഞ്ഞ് ശരീരത്തിൽ പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.