road

മുണ്ടക്കയം: വർഷങ്ങൾ പലത് കഴിഞ്ഞു. നല്ല റോഡിനായി നാട്ടുകാരും യാത്രക്കാരും അത്രയേറെ കാത്തിരുന്നു. പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിലെ ആ ഒരുകിലോമീറ്റർ സമ്മാനിച്ചത് വലിയ ദുരിതമാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇടപെട്ട് തടസങ്ങളെല്ലാം പരിഹരിച്ചതോടെ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. പുഞ്ചവയലിൽ തുടങ്ങി പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന പൊതുമരാമത്ത് റോഡ് വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്.

വനമേഖലയിൽ വരുന്ന ഒരു കിലോമീറ്റർ ദൂരം തകർന്നനിലയിലായിരുന്നു. ഈ ഭാഗം കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കാനാണ് പണം അനുവദിച്ചത്. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തത് നവീകരണത്തിന് തടസമായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് അനുമതിയായത്. നവീകരണം അടുത്തദിവസം ആരംഭിക്കും.

റോഡ് കടന്നുപോകുന്നത്

മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ 11,15 വാർഡുകൾ, എരുമേലി ഗ്രാമപഞ്ചായത്തിന്റെ 8,9 വാർഡുകൾ

റോഡിന്റെ ആകെ ദൂരം

5 കിലോമീറ്റർ


ഇത് എളുപ്പമാർഗം

മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലെ മുരിക്കുംവയൽ, പുഞ്ചവയൽ, 504, കുഴിമാവ്, കോസടി, കോരുത്തോട്, പാക്കാനം, കാരിശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് എരുമേലി, റാന്നി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താം.