
മുണ്ടക്കയം : ഇപ്പോൾ വലിയ കുരുക്കിലാണ് കോസ്‌വേ ജംഗ്ഷൻ. തിരക്കിൽപ്പെട്ട് പോയാൽ ആകെ വലയും. രാവിലെയും വൈകിട്ടും ഇതിൽ നിന്ന് രക്ഷപ്പെടുക എന്നത് വലിയ ഭാഗ്യമായാണ് പലരും കരുതുന്നത്. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കുരുക്കഴിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല. പരിഹാരമായി കോടികൾ മുടക്കി നിർമ്മിച്ച മുണ്ടക്കയം ബൈപ്പാസാകട്ടെ നോക്കുകുത്തിയായി തുടരുകയാണ്. നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ നാമമാത്രമായ വാഹനങ്ങളാണ് പോകുന്നത്. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാൽ ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ കയറേണ്ട പൈങ്ങനാ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ബോഡ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. കോസ്‌വേ കവലയിലെ ചെറിയ റൗണ്ടാന മുതൽ പാലത്തിന് സമീപം വരെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ ഗതാഗതക്കുരുക്ക് ദേശീയ പാതയിലേക്കും മുണ്ടക്കയം ടൗണിലേക്കും വ്യാപിക്കും. കുമളി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിലേക്കു കടക്കാതെ മുണ്ടക്കയം ടൗണിലൂടെ യാത്ര തുടരും.
ബൈപ്പാസല്ല, പാർക്കിംഗ് കേന്ദ്രം
നിലവിൽ ബൈപ്പാസ് വാഹന പാർക്കിംഗിന് വേണ്ടിയുള്ള സ്ഥലം മാത്രമായിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡ് അടക്കമുള്ളവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ഉറപ്പുനൽകിയെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല. ദേശീയ പാതയിൽ നിന്ന് ബൈപാസിലേക്ക് ഇറങ്ങുന്ന മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിലെ പരിമിതികളാണ് വലിയ വാഹനങ്ങൾ ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കാൻ കാരണം.
മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിലും, ടൗണിലും പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ആരും പ്രയോജനപ്പെടുത്തുന്നില്ല. സ്കൂൾ തുറന്നതോടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
''അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണം. ബൈപ്പാസിലൂടെ കൂടുതൽ വാഹനങ്ങൾ കടത്തിവിടണം. പൊലീസ് സേവനം ഉറപ്പാക്കണം.
-രാജു സെബാസ്റ്റ്യൻ, മുണ്ടക്കയം