പാലാ: ജനറൽ ആശുപത്രിയിൽ ബയോ മെട്രിക് പഞ്ചിംഗ് നടപ്പാക്കുവാൻ തീരുമാനം. ഇതോടൊപ്പം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമായി.
ഒ.പി. ക്യൂ ഒഴിവാക്കാൻ ഇ ഹെൽത്തിൽ രജിസ്‌ട്രേഷൻ നടത്തണം. പുതിയ സ്‌പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് നഗരസഭ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ യോഗത്തിൽ പറഞ്ഞു. ഇതിനോടകം ടെൻഡർ ചെയ്ത പണികൾ ഉടൻ ആരംഭിക്കും. ആശുപത്രി ജീവനക്കാരുടെ ജോലി സമയത്തിൽ കൃത്യത ഉറപ്പാക്കുവാനാണ് ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കുന്നത്. ഇ ഫയൽ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസ് ആക്കും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും. രോഗികൾ എത്രയും വേഗം ഇഹെൽത്തിൽ രജിസ്റ്റർ ചെയ്ത് യു.എച്ച്.ഐ.ഡി കാർഡ് എടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അഭ്യർത്ഥിച്ചു. ഇ ഹെൽത്ത് രജിസ്‌ട്രേഷന് ഒ.പി. കൗണ്ടറിനു സമീപം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ആധാർ നമ്പറുമായി എത്തിയാൽ മാത്രം മതിയാവും. രജിസ്‌ട്രേഷൻ എടുത്തു കഴിഞ്ഞാൽ ഡോക്ടറെ കാണുന്നതിനായുള്ള ടോക്കൺ രോഗിക്ക് വീട്ടിലിരുന്ന് തന്നെ എടുക്കാം. ആശുപത്രിയിലെത്തി ക്യൂ നിൽക്കേണ്ടതില്ല. നേത്രശസ്ത്രക്രിയാ തീയേറ്റർ നവീകരിച്ച് ഉടൻ തന്നെ നേത്ര ശസ്ത്രക്രിയകൾ പുനരാരംഭിക്കും. നെഫ്രോളജി വിഭാഗം ഒ.പി. ആഴ്ചയിൽ മൂന്നു ദിവസം തുടങ്ങും. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് കുടുംബശ്രീയിൽ നിന്നും ജീവനക്കാരെ നിയോഗിക്കും. ആശുപത്രിയിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഓരോ വിഭാഗത്തിലേക്കും സെലക്ഷൻ ലിസ്റ്റ് മുൻകൂർ തയാറാക്കും. ക്യാൻസർ വിഭാഗത്തിനായി റേഡിയേഷൻ ചികിത്സ ആരംഭിക്കുന്നതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും.
ഇ ഹെൽത്തിൽ പിടിവീഴും
ഇ ഹെൽത്ത് പൂർണമായാൽ ഡോക്ടറും സീറ്റിൽ 8 മണി മുതൽ 2 മണിവരെ കണ്ടേ പറ്റൂ. കമ്പ്യൂട്ടർ ഓപ്പൺ ആയാൽ ഡോക്ടർ ഒ.പി. തുടങ്ങിയ സമയവും അവസാനിപ്പിച്ച സമയവും ബന്ധപ്പെട്ടവർ അറിയും. ആശുപത്രിയിൽ മരുന്ന് ഉള്ളപ്പോൾ മറ്റു മരുന്ന് പുറത്തേയ്ക്ക് കുറിച്ചാലും പിടി വീഴും. ചികിത്സാ പിഴവിനും നടപടി ഉണ്ടാവും. എല്ലാറ്റിനും തെളിവ് ഇഹെൽത്തിൽ തെളിയും. എല്ലാവരുടെയും സഹകരണത്തോടെയാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ആശുപ്രത്രി സൂപ്രണ്ട് ഡോ. റ്റി.പി. അഭിലാഷ് പറഞ്ഞു.