
പാലാ: പൂവരണി ഗവ. യു.പി. സ്‌കൂൾ ഇനി ''കിടു'' ആകും. ഒരു കോടി അമ്പത്തെട്ട് ലക്ഷം രൂപാ മുടക്കി സ്‌കൂളിനായി പുതിയ ബഹുനില മന്ദിരം പണിതുയർത്തുകയാണ്. ഇതിനുള്ള അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായി മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും പൂവരണി വാർഡ് മെമ്പറുമായ സാജോ പൂവത്താനി പറഞ്ഞു.
1908 ൽ സ്ഥാപിച്ച 116 വർഷം പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് പോയത്. ഇതിൽ നിരവധി പ്രമുഖരുമുണ്ട്. മീനച്ചിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗവ. യു.പി. സ്‌കൂൾ എന്ന ബഹുമതിയും പൂവരണി സ്‌കൂളിനാണ്.
നിലവിൽ പഴയൊരു കെട്ടിടമാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചുകളഞ്ഞു. ഇവിടെ രണ്ട് നിലകളിലായി വിശാലമായ ഏരിയായിലാണ് പുതിയ സ്‌കൂൾ മന്ദിരം പണിതുയർത്തുന്നത്.
നിലവിൽ ഹെഡ്മാസ്റ്ററുടെ മുറി ഉൾപ്പെടെ ഓഫീസ് വളരെ മനോഹരമായാണ് ക്രമീകരിച്ചിരിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും പഞ്ചായത്ത് ഓഫീസിന്റെ അതേ മാതൃകയിൽ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് പൂവരണി സ്‌കൂളിന്റെ നിലവിലെ ഓഫീസും പ്രത്യേക സംവിധാനങ്ങളോടെ മനോഹരമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു.
നിലവിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലായി നൂറോളം വിദ്യാർത്ഥികളാണുള്ളത്. പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജാണ്.
പണികൾ രണ്ട് മാസത്തിനുള്ളിൽ തുടങ്ങും
പൂവരണി ഗവ. യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കും. മീനച്ചിൽ പഞ്ചായത്തിന്റെ അഭിമാന സ്തംഭമായി സ്‌കൂളിനെ ഉയർത്തുക എന്നുള്ളതാണ് രാഷ്ട്രീയ ഭേദമന്യെ പഞ്ചായത്ത് കമ്മറ്റിയുടെ ലക്ഷ്യം.
സാജോ പൂവത്താനി, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ്