കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബി നിർമ്മിക്കുന്ന മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ നിർമ്മാണത്തിനായി നീക്കം ചെയ്യുന്ന മണ്ണ് താത്ക്കാലികമായി നഗരത്തിൽ നിക്ഷേപിക്കാൻ മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചു.
ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങളിലെ റോഡുകൾ അടക്കമുള്ള വികസനപ്രവർത്തനങ്ങൾക്ക് മണ്ണ് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ രണ്ട് മണ്ഡലങ്ങളിലും മണ്ണു നികത്താൻ ആവശ്യമായ റോഡ് നിർമ്മാണം നടക്കാത്തതിനാലാണ് താത്കാലിക സംവിധാനം ഒരുക്കുക. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർ, പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇൻകെൽ, കരാറുകാർ എന്നിവരുമായി കളക്ടർ ചർച്ച നടത്തും. നഗരത്തിൽ താത്ക്കാലികമായി നിക്ഷേപിച്ചശേഷം റോഡ് നിർമ്മാണത്തിന് ആവശ്യമാകുമ്പോൾ ഉപയോഗിക്കും.
ഉദ്ഘാടനം ജനുവരിയിൽ
2026 ജനുവരിയിൽ പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനത്തിന് സജ്ജമാക്കണമെന്ന് മന്തി നിർദേശിച്ചു.
കെട്ടിടത്തിനായി പൈലിംഗ് ജോലികൾ നടക്കുമ്പോൾ രോഗികളുടെ സുരക്ഷയും മുൻകരുതലും ഉറപ്പാക്കണം. രോഗികൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാകരുത്. കോട്ടയം മെഡിക്കൽ കോളേജിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് നായയുടെ കടിയേറ്റ സന്ദർഭത്തിൽ ജനറൽ ആശുപത്രിയിലും സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ വേണം. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തും നഗരസഭയും മുൻകൈയെടുക്കണം. കളക്ടറും ആശുപത്രി വികസന സമിതിയുമായും ചർച്ചചെയ്ത് മുൻകരുതൽ നടപടികൾ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചെലവ് 129.89 കോടി രൂപ
കിഫ്ബിയിൽ നിന്നാണ് പണം മുടക്കുന്നത്. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമ്മിക്കുന്നത്. 35 ഒ.പി. ഡിപ്പാർട്ടുമെന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, സൂപ്പർ സ്‌പെഷാലിറ്റി ഒ.പി.ഐ.പി, സി.ടി, എം.ആർ.ഐ. മെഷിനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കും.