maramm

കോട്ടയം : ഊരുറപ്പിച്ച് ഇവിടെ എങ്ങനെ നിൽക്കും. മുകളിലേക്ക് നോക്കുമ്പോഴേ മുട്ടുവിറയ്ക്കും. ഒരു കാറ്റ് വീശിയാൽ ആശങ്ക പതിന്മടങ്ങാകും.

മഴ കനക്കുമ്പോൾ ചുങ്കം - മെഡിക്കൽ കോളേജ് റോഡിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വൻമരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഭൂരിഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ. ചിലതാകട്ടെ വഴിയിലേക്ക് ചാഞ്ഞ് നിൽക്കുന്നു. ആംബുലൻസ്, സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഇരുവശത്തും സ്ഥിതി ചെയ്യുന്ന കൂറ്റൻ വാകമരത്തിന്റെ വലിയ കൊമ്പുകളും, ചില്ലകളുമാണ് ഭീഷണി. വൈദ്യുതി ലൈനുകളും പോസ്റ്റുകളും അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റിൽ ശിഖരങ്ങൾ ഉരസി തീപ്പൊരി ഉണ്ടാകുന്നതിനും ലൈനുകൾ പൊട്ടിപ്പോകുന്നതിനും ഇടയാക്കുന്നു. ഇടക്കാലത്ത് മരക്കൊമ്പുകൾ ഒടിഞ്ഞുവീണിരുന്നു.വേനൽക്കാലത്ത് ഉണങ്ങിയ മരക്കൊമ്പുകൾ ഒടിഞ്ഞ് യാത്രക്കാരുടെയും വാഹനങ്ങളുടെയും മുകളിലേക്കും വീഴുന്നതും പതിവാണ്.

മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി

മഴക്കാലമെത്തിയാൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലംഘിക്കുന്നതാണ് കാഴ്ച. ചുവട് ഇളകിയ മരങ്ങൾ പോലും മുറിച്ച് മാറ്റാൻ തയ്യാറാകുന്നില്ല. ഉയരം കൂടിയ ട്രക്കുകൾ ഉൾപ്പെടെ കടന്നു പോകുമ്പോൾ മരക്കൊമ്പിൽ തങ്ങുന്നതിനും ഇടയാക്കുന്നുണ്ട്. ശിഖരങ്ങളടക്കം വൈദ്യുതി കമ്പിയിൽ തൊട്ടുരുമിയാണ് നിൽക്കുന്നത്. ഇത് അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടും. കഴിഞ്ഞ ദിവസം ജില്ലയിൽ വിവിധയിടങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗതവും, വൈദ്യുതിബന്ധവും താറുമായിരുന്നു. നിരവധി പോസ്റ്റുകളാണ് തകർന്നത്. ഭാഗ്യം കൊണ്ടാണ് വൻഅപകടം ഒഴിവായത്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല.

അപകടാവസ്ഥയിൽ നിൽക്കുന്ന മരക്കൊമ്പുകളും ചില്ലകളും വെട്ടിയിറക്കി യാത്ര സുഗമമാക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് അധികൃതർ മുൻഗണന നൽകേണ്ടത്.

-സതീഷ്, കോട്ടയം