
കടനാട്: പഞ്ചായത്ത് മെമ്പർ പറഞ്ഞാലും കേൾക്കില്ല... നാട്ടുകാർ പറഞ്ഞാലും കേൾക്കില്ല... കടനാട് പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ അലംഭാവം ഒന്നുകൊണ്ട് മാത്രം പൊട്ടിത്തകർന്ന് കിടക്കുകയാണ് പാട്ടത്തിപ്പറമ്പ്-പിഴക് റോഡ്. ഒടുവിൽ സഹികെട്ട നാട്ടുകാർ ഇന്നലെ കൈക്കാശെടുത്ത് പഞ്ചായത്ത് മെമ്പർ റീത്താമ്മ ജോർജിന്റെ നേതൃത്വത്തിൽ റോഡിലെ ''കുളങ്ങളിൽ'' പാറമക്കിട്ട് നികത്തി. എട്ട് ലോഡ് മക്ക് ഇട്ടിട്ടും കുഴികൾ മുഴുവൻ നികത്താൻ കഴിഞ്ഞില്ല എന്നറിയുമ്പോഴാണ് ഈ റോഡിന്റെ ശോച്യാവസ്ഥ എത്ര ഭീകരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
കടനാട് പഞ്ചായത്തിലെ പിഴക്, മാനത്തൂർ വാർഡുകളെ അതിരിട്ട് പോകുന്ന ഈ റോഡിന്റെ അവസ്ഥ പരമ ദയനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒരു ഓട്ടോറിക്ഷ പോലും വിളിച്ചാൽ വരില്ല. കാൽനടയാത്ര ഒരുതരത്തിലും നടക്കാത്ത അവസ്ഥ. അത്രയ്ക്കുണ്ട് റോഡിലെ തകർച്ച.
മാനത്തൂർ പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പാട്ടത്തിപ്പറമ്പ് ഇളമ്പ്രക്കോടം വഴി വല്യാത്ത് കാവുംകണ്ടം റോഡിൽ എത്തിച്ചേരുന്ന റോഡിന്റെ പാട്ടത്തിപ്പറമ്പ് വരെയുള്ള ഭാഗമാണ് ആകെ തകർന്ന് കിടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടി വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ റോഡിനാണീ അവഗണന. പിന്നെന്ത് ഭരണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മാണി സി. കാപ്പൻ 10 ലക്ഷം അനുവദിച്ചു പക്ഷേ...
ആകെ തകർന്ന റോഡിനെപ്പറ്റി പഞ്ചായത്ത് മെമ്പർ റീത്താമ്മ ജോർജും നാട്ടുകാരും ചേർന്ന് നിവേദനം നൽകിയതിന്റെ ഫലമായി മാണി സി. കാപ്പൻ എം.എൽ.എ പത്ത് ലക്ഷം രൂപ അനുവദിച്ചു. ടെണ്ടറും ആയതാണ്. ഇതിനിടയ്ക്കാണ് ജൽജീവൻ മിഷൻ പൈപ്പിടുന്നതിനായി റോഡിന്റെ നടുവിൽ വരെ കുഴി കുത്തിയത്. ഇതോടെ ടാറിംഗ് അപ്രത്യക്ഷമായി. ടാറിംഗ് ഇല്ലാത്ത റോഡിൽ റീടാറിംഗ് നടത്തിയാൽ പോക്കറ്റ് കാലിയാകുമെന്ന് കണ്ടതോടെ കരാറുകാരനും പിൻവലിഞ്ഞു. മുമ്പൊരു വേളയിലും ഈ റോഡ് നന്നാക്കാൻ തുക അനുവദിച്ചെങ്കിലും ഇന്നത്തെ ഭരണസമിതിയിലുള്ള ഒരാൾ രാഷ്ട്രീയ വിരോധം മൂലം അതും വെട്ടിക്കളഞ്ഞു.