d

എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോൾ കടുത്ത ക്ഷുദ്രപയോഗത്തിലൂടെ കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനും നേതാക്കളുടെ തലപൊട്ടിത്തെറിക്കാനും ചിലർ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ കേട്ട് നടുങ്ങിയിരിക്കുകയാണ് മലയാളികൾ. പറഞ്ഞത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറായതിനാൽ തെറ്റാൻ വഴിയില്ല. പ്രബുദ്ധ കേരളത്തിലിരുന്നായിരുന്നു കർണാടകയ്ക്കിട്ടുള്ള പണിയെന്നതാണ് കൂടുതൽ ഷോക്കായത്. അതിലും വലിയ മറുപ്രയോഗങ്ങൾ കൈയിലും കഴുത്തിലും ഉള്ളതുകൊണ്ടു മാത്രം ഡി.കെ.ജി രക്ഷപ്പെട്ടു. ചെയ്തതാരാണെന്ന് അറിയാമെങ്കിലും പറയില്ല. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ" എന്നതിൽ തർക്കമില്ല. കർണാകയിലെ മുൻ മുഖ്യനും ബി.ജെ.പി നേതാവുമായ യെദിയൂരപ്പയല്ലാതെ മറ്റാരുമല്ലെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ ഒളിയമ്പ്. എന്തായാലും ബി.ജെ.പി,ജനതാദൾ നേതാക്കൾ സംശയനിഴലിലാണ്.
മാരകപ്രയോഗങ്ങളുടെ ആശാൻമാരായ അഘോരികളെ ഹിമാലയത്തിൽനിന്നു വരുത്തി മാരണ,മോഹന,സ്തംഭന പ്രയോഗങ്ങൾ നടത്തിയവർ നിസ്സാരന്മാരല്ല. പരിപാടികളുടെ തത്സമയ വിവരങ്ങളടക്കം ഡി.കെ.ജിക്ക് ലഭിച്ചു. 21 ആട്,10 പോത്ത്,അഞ്ച് പന്നി,ലോഡുകണക്കിന് കോഴികൾ എന്നിവയെ ബലിനൽകിക്കൊണ്ടുള്ള ക്ഷുദ്രപ്രയോഗമായതിനാൽ എന്തെങ്കിലും സംഭവിച്ചുകൂടായ്കയില്ല. ഇവയുടെ മാംസം ആർക്കെങ്കിലുമൊക്കെ വിതരണം ചെയ്തിട്ടുണ്ടാവും. കഴിച്ചവരുടെ സ്ഥിതിയെന്താവുമെന്നറിയാൻ കാത്തിരിക്കാം. ബലിമൃഗങ്ങളുടെ ഏതു ഭാഗമാണോ കഴിച്ചത്,കഴിച്ചയാളുടെ ആ അവയവത്തിനു നാശമുണ്ടാവുമത്രേ. ഉദാഹരണത്തിന്,കോഴിക്കാൽ കഴിച്ചവരുടെ കാലിന്റെ കാര്യം കഷ്ടമാകും. ഒടിയുകയോ നീരുവച്ച് വീർത്ത് പൊട്ടിത്തെറിക്കുകയോ ചെയ്യാം. ആട്ടിൻതലയും പോത്തിൻതലയുമൊക്കെ സൂപ്പാക്കിയടിച്ചവരുടെ കാര്യം ഹോ, ഹൊറിബിൾ!. ബലിമൃഗങ്ങളുടെ ആത്മാക്കളെ ആവാഹിച്ച് കുപ്പിയിലാക്കി കർണാടക പി.സി.സി ആസ്ഥാനത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കർണാടക സർക്കാർ വീഴുകയോ ഏതെങ്കിലും കേസിൽ പെടുകയോ ചെയ്താൽ ഡി.കെയെ ആരും കുറ്റം പറയരുത്. എല്ലാം സംഘികളുടെ കളികളാണ്. സോഷ്യലിസ്റ്റാണെങ്കിലും മാന്ത്രികവിദ്യകളിൽ തത്പരനായ ജനതാദൾ നേതാവ് ദേവഗൗഡയും മോശക്കാരനല്ല. മൂപ്പർക്കും മക്കൾക്കും ഇപ്പോൾ കണ്ടകശനിയായതിനാൽ മന്ത്രവാദം നടത്താൻ സാദ്ധ്യത കൂടുതലാണ്.

വിപ്ലവപ്രസ്ഥാനങ്ങളുടെ നാടായ കേരളത്തിൽ ഇതിനെല്ലാം ആരാണ് ഒത്താശ ചെയ്തതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. കെ. സുരേന്ദ്രൻജി അതിലെ കറങ്ങിനടന്നിരുന്നതായി ചാരന്മാർ വിവരം നൽകിയെങ്കിലും മാന്യതയുടെ പേരിൽ ഡി.കെ പ്രതികരിച്ചിട്ടില്ല. എല്ലാ സങ്കടവും ഉള്ളിലൊതുക്കി സർക്കാരിനെ താങ്ങിനിറുത്താൻ പാടുപെടുന്ന ഡി,കെയെ സത്യത്തിലാരും തിരിച്ചറിയുന്നില്ല.

പ്രസിദ്ധമായ തളിപ്പറമ്പ് രാജേശ്വരക്ഷേത്രത്തിലിരുന്നാണ് അഘോരികൾ മാരണകർമ്മങ്ങൾ നടത്തിയതെന്ന് ഒരാവേശത്തിന് ഡി.കെജി തട്ടിയെങ്കിലും വിവാദമായപ്പോൾ ഭേദഗതി വരുത്തി. ആ ഭാഗത്ത് എന്നാണ് ഉദ്ദേശിച്ചതെന്നും മൂന്നോ നാലോ കിലോമീറ്ററിനുള്ളിൽ ആവാമെന്നും തിരുത്തി. ക്ഷേത്രത്തിനെതിരെ മാരകമായ ആരോപണം നടത്തിയതിൽ പ്രതിഷേധം ഉയർന്നുതുടങ്ങി. വിപ്ലവകേരളത്തിലെ ചുവപ്പൻ മലബാറിലിരുന്ന് ക്ഷുദ്രം നടത്തിയെന്ന ആരോപണം സഖാക്കൾക്കും ക്ഷീണമായി. കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന കേരളം അന്ധവിശ്വാസികളുടെയും ഭീകരന്മാരുടെയും നാടാണെന്നാണ് ഡി.കെ പറഞ്ഞുവച്ചത്. അതായത് കേരളം സംഘികളുടെ നാടാണെന്നു വ്യംഗ്യം. സംഘികളും സഖാക്കളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് നൈസായി പറഞ്ഞു.
ബലിമൃഗങ്ങളുടെ സ്‌പെയർപാർട്‌സുകൾ എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാവുമെന്നതിനാൽ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കർണാടക പൊലീസ്. ഇന്റലിജൻസ് സംഘം കണ്ണൂരിലെത്തി നടത്തിയ പരിശോധനയിൽ ആടിന്റെ വാലും പോത്തിന്റെ കൊമ്പും കണ്ടെടുത്തതായാണ് രഹസ്യവിവരം. വിദഗ്ദ്ധ പരിശോധനയിലൂടെ ഇതിനു നേതൃത്വം നൽകിയ ആഘോരിയെ പിടികിട്ടുമെന്നാണ് പ്രതീക്ഷ. വേണ്ടരീതിയിൽ കൈകാര്യം ചെയ്താൽ സത്യം പുറത്തുവരും. അഘോരിയെ തേടി പൊലീസ് സംഘങ്ങൾ കാശിയിലേക്കും ഹിമാലയത്തിലേക്കും ഉടൻ പുറപ്പെടുമെന്നാണ് വിവരം.

എല്ലാമറിയുന്നവൻ

ഡി.കെ

നരബലി നടന്നിട്ടുള്ള കേരളത്തിലെ മൃഗബലിയിൽ പുതുമയൊന്നുമില്ലെന്നാണ് ഡി.കെയുടെ അണികൾ പറഞ്ഞുപരത്തുന്നത്. പത്തനംതിട്ട ഇലന്തൂരിൽ ഇരട്ടനരബലി നടത്തിയവരുടെ രാഷ്ട്രീയവും മറ്റ് വിവരങ്ങളും കേരളത്തിലെ ചാരന്മാർ ഡി.കെയുടെ ചെവിയിൽ എത്തിച്ചിട്ടുണ്ടെന്ന് സംശയിക്കാം.
കീശനിറയെ കാശും തലനിറയെ ബുദ്ധിയുമുണ്ടെങ്കിലും ഡി.കെ. ശിവകുമാറിന് ഭാഗ്യമില്ലെന്ന സങ്കടം അണികൾക്കുണ്ട്. കഷ്ടപ്പെടുന്നതിന്റെ പൂർണഫലം കിട്ടുന്നില്ല. കഷ്ടപ്പെട്ടും കാശിറക്കിയും പാർട്ടിയെ ജയിപ്പിച്ചെങ്കിലും ഉപമുഖ്യമന്ത്രിയാകാനേ യോഗമുണ്ടായുള്ളൂ. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. വയസായ സിദ്ധരാമയ്യയ്ക്ക് ഇനി അവസരം കിട്ടില്ലെന്നും പാവമല്ലേയെന്നും ഹൈക്കമാൻഡ് പറഞ്ഞപ്പോൾ സമ്മതിച്ചുകൊടുക്കുകയായിരുന്നു. അതിന്റെ നന്ദി മൂപ്പർക്കുണ്ടോയെന്നു ചോദിച്ചാൽ, അതിട്ടില്ലതാനും. പ്രധാനമന്ത്രിയാകാനും റെഡിയാണ്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കിടാനും ധാരണയുണ്ടായിരുന്നു. അങ്ങനെനോക്കിയാൽ, ക്ഷുദ്രപയോഗങ്ങൾക്കു പിന്നിൽ കൂട്ടുമുന്നണിയുണ്ടോയെന്നും ഡി.കെജിക്ക് സംശയമുണ്ട്. എന്തെങ്കിലും പറഞ്ഞുപോയാൽ പുലിവാലാകുമെന്നതിനാൽ കൈയിലെയും കഴുത്തിലെയും ചരടുകളുടെ എണ്ണം കൂട്ടുകയാണ് പ്രതിവിധി. മൾട്ടി കളർ ചരടുകളുള്ള കൈ കാണുമ്പോൾ സംഘികൾക്ക് പേടിയാണ്. അമിത്ഷാജിയുടെ കൈയിൽപോലും ഇത്രയും ചരടുകളില്ല.

കന്യാകുമാരിയിലെ

കടങ്കഥകൾ

ഇന്ത്യമുന്നണിയുടെ ശക്തികേന്ദ്രമായ ദക്ഷിണേന്ത്യയിലെ കന്യാകുമാരിയിൽ നരേന്ദ്രമോദി ധ്യാനം നടത്തിയതിൽ ചില ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന സംശയം 'ഇന്ത്യൻ" നേതാക്കളിൽ ബലപ്പെടുകയാണ്. ഒരുപാട് സ്ഥലങ്ങൾ വേറെയുള്ളപ്പോഴാണ് കടലിലെ പാറയിലെ ധ്യാനം. മോദിയുടെ കൈയിലുമുണ്ട് ചില ചരടുകൾ.

ഇന്ത്യ മുന്നണിയുടെ വിജയം അട്ടിമറിക്കാനുള്ള നീക്കം തക്കസമയത്ത് വാർറൂം മേധാവികൾ കണ്ടെത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി. പ്രതിവിധിയായി രാഹുൽജിയും പ്രിയങ്കാജിയും യുദ്ധകാലാടിസ്ഥാനത്തിൽ ധ്യാനം നടത്തുകയായിരുന്നു. സോണിയാജി തത്കാലം വേണ്ടെന്നുവച്ചു. ചന്ദ്രസ്വാമിയടക്കമുള്ള കിടിലൻ മാന്ത്രികന്മാർ പഠിപ്പിച്ച വിദ്യകൾ കോൺഗ്രസിലെ ഇളമുറക്കാർക്കറിയാം. ലൊട്ടുലൊടുക്ക് വിദ്യകളുമായി അതിനെ മറികടക്കണമെങ്കിൽ ഇത്തിരി പുളിക്കും.

പ്രാർത്ഥിക്കാനും കാറ്റുകൊള്ളാനും യോഗ ചെയ്യാനും ഒരുപാട് സ്ഥലങ്ങൾ വേറെയുള്ളപ്പോൾ മോദി കന്യാകുമാരിയിലെത്തിയത് ശരിയായില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്. ഫോട്ടോഗ്രാഫർമാരുടെ വൻപടയുമായാണ് വന്നത്. വിവിധ പോസുകളിലുള്ള ഫോട്ടോയെടുത്ത് നാട്ടുകാരെ കാണിച്ച് സുഖിക്കുക. പോകുന്നിടത്തെല്ലാം ഫോട്ടോഗ്രാഫർമാരെ കൊണ്ടുപോകുന്നത് ശരിയല്ല. രാഹുൽജി ഒരിക്കലും അങ്ങനെ ചെയ്യാറില്ല.