dubai

ദുബായ്: ഇനി മുതൽ ദുബായിൽ ഷോപ്പിംഗിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജൂൺ ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് ഒറ്റതവണ ഉപയോഗിക്കാവുന്ന സഞ്ചികൾ ലഭിക്കില്ല. അവയ്ക്ക് നിരോധനം ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും സമൂഹത്തിൽ പുനരുപയോഗ സംസ്കാരം വളർത്തിയെടുക്കാനുമാണ് ദുബായ് മുനസിപ്പാലിറ്റി ഈ തീരുമാനമെടുത്തിരിക്കുന്നത്.

57 മെെക്രോമീറ്റേഴ്സിൽ താഴെ വരുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക്, പേപ്പർ, ബയോ ഡി ഗ്രേഡബിൾ ബാഗ് എന്നിവക്കാണ് നിയന്ത്രണം. സ്റ്റെെറോഫോമിൽ നിർമിച്ച കപ്പുകൾ, പാത്രങ്ങൾ, മൂടികൾ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. എന്നാൽ 58 മെെക്രോമീറ്റേഴ്സിൽ കൂടുതൽ കട്ടിയുള്ള ബാഗുകൾക്ക് നിരോധനമില്ല. സൂപ്പർ മാർക്കറ്റുകളിൽ മീനുകൾ, പച്ചക്കറി പോലുള്ളവ പൊതിഞ്ഞുതരുന്ന കവറുകൾ മാലിന്യം കളയുന്ന കവറുകൾ എന്നിവയ്ക്കും നിരോധനമില്ല.

നിയമലംഘകർക്ക് 200 ദിർഹം പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ 2000 ദിർഹം വരെ പിഴ നൽകേണ്ടിവരും. പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിർദേശം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളും ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിലെ അൽ മായ സൂപ്പ‌‌ർമാർക്കറ്റുകളിലുടനീളം പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിച്ച് തുടങ്ങിയെന്ന് അൽമായ ഗ്രൂപ്പിന്റെ ഡയറക്ടർ കമൽ വചാനി പറഞ്ഞു. പക്ഷേ ഈ ബാഗുകൾക്ക് ജനങ്ങളിൽ നിന്ന് പണം ഈടാക്കും.