d

ചെന്നൈ: സർക്കാർ ജീവനക്കാരൻ കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് മധുര ബെഞ്ചിന്റെ ഉത്തരവ്. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017ൽ രജിസ്റ്റർ ചെയ്‌ത കേസാണ് പരിഗണിച്ചത്.

വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരി​ഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതിനെതിരെ ദേവനായകി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. കൈക്കൂലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമിക തത്വം. ഒരുതവണ കൈക്കൂലി വാങ്ങിയാൽ ആ വ്യക്തിയും കുടുംബവും തകരും. തെറ്റായ മാർ​ഗത്തിലൂടെ സ്വന്തമാക്കിയ പണം ആസ്വദിച്ചിട്ടുണ്ടെങ്കിൽ അവർ ശിക്ഷ അനുഭവിക്കേണ്ടിവരും. രാജ്യത്ത് അഴിമതി വർദ്ധിക്കുകയാണ്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണ്. ​പണം ലഭിച്ച ശേഷം ദേവനായകിയുടെ ജീവിതം സുഖമായിരുന്നു. ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കാൻ അവർ ബാദ്ധ്യസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.