
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നടനും രാഷ്ട്രീയ നേതാവുമായ കരുണാസിന്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ പിടികൂടി. മുൻ എം.എൽ.എ കൂടിയായ കരുണാസിന്റെ പക്കൽനിന്നാണ് ഇന്ന് രാവിലെ സുരക്ഷഉദ്യോഗസ്ഥർ വെടിയുണ്ടകൾ കണ്ടെടുത്തത്. രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയപ്പോഴാണ് സംഭവം.
വിമാനത്താവളത്തിൽ കരുണാസിന്റെ സ്യൂട്ട്കേസ് സ്കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറം മുഴങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. എന്നാൽ തന്റെ സംരക്ഷണത്തിനായി ലൈസൻസുള്ള തോക്കിന്റെ രേഖകൾ കരുണാസ് സമർപ്പിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ വിമാനയാത്ര റദ്ദാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. തിടുക്കത്തിൽ വന്നതിനാൽ സ്യൂട്ട്ക്കേസിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് വിശദീകരണം. കരുണാസിനെ പിന്നീട് വിശദമായ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.